ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പാന്‍മസാല കച്ചവടക്കാരന്റെ മര്‍ദ്ദനമേറ്റ് മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി രജത് മരിച്ച സംഭവത്തില്‍ പോലീസിന്റെ നിരുത്തരവാദിത്തപരമായ നിലപാട് വീണ്ടും. പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുടെ പേരിലാണ്. പാന്‍മസാല വില്‍പ്പനക്കാരനെയും ഇയാളുടെ മറ്റൊരു മകനെയും കേസില്‍ നിന്ന് ഒഴിവാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാന്‍മസാല വില്‍പ്പനക്കാരന്റെ മകനും അജ്ഞാതനായ ഒരാളുമാണ് പ്രതികള്‍ എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രാഥമിക അന്വേഷണത്തില്‍ മരണകാരണം വ്യക്തമല്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. രജതിന്റെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോലീസിന്റെ അനാസ്ഥയിലും ലഹരി കച്ചവടക്കാരുടെ അക്രമത്തിലും പ്രതിഷേധിച്ച് മലയാളികള്‍ ഇന്നലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് മര്‍ദ്ദനമേറ്റ് മരിച്ചത്. മര്‍ദ്ദനത്തിനിടെ അബോധാവസ്ഥയിലായ രജതിനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം രണ്ടു പേര്‍ രക്ഷപ്പെടുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യത്തിലുണ്ട്. ബുധനാഴ്ച രാത്രി മുഴുവന്‍ മലയാളികള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയിട്ടും കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
മൈക്രോഫിനാന്‍സ് തട്ടിപ്പ്; എസ്.എന്‍.ഡി.പി പത്തനംതിട്ട യൂണിയന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
വിമാനത്തിൽ ഇനി അധിക ലഗേജ് ഭാരമല്ല ! വെറും 100 രൂപ നൽകിയാൽ കൂടുതൽ ലഗേജ് കൊണ്ടുപോകാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: