കൊട്ടാരക്കര: നാലര വയസ്സുകാരന് അമ്മയുടെ കാമുകന്റെ ക്രൂര മർദനം. മര്‍ദ്ദനമേറ്റ് അവശനായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വെളിയം കോളനി ജയചന്ദ്രവിലാസത്തില്‍ വാടകയ്ക്ക് കഴിയുന്ന വര്‍ക്കല സ്വദേശി ശില്പയുടെ ഇളയമകന്‍ അവിനേഷിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ശില്പയ്‌ക്കൊപ്പം കഴിയുന്ന വെളിച്ചിക്കാല സ്വദേശി പ്രശാന്താണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മുഖത്തും കൈകാലുകളിലും പുറത്തും കഠിന മര്‍ദ്ദനമേറ്റ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ജില്ലാ ആസ്പത്രിയിലേക്കും പിന്നീട് കരിക്കോട് മഹിളാ മന്ദിരത്തിലേക്കും മാറ്റി.
ഒരുവര്‍ഷം മുമ്പാണ് ഇവര്‍ വെളിയം കോളനിയില്‍ താമസത്തിനെത്തിയത്. ശില്പയുടെ ഭര്‍ത്താവ് സുരേഷ് രണ്ടുവര്‍ഷമായി അകന്നുകഴിയുകയാണ്. വെളിച്ചിക്കാല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രശാന്തിനൊപ്പമാണ് ഇപ്പോള്‍ ശില്പയുടെ താമസം. സുരേഷുമായുള്ള വിവാഹബന്ധം നിയമപരമായി ഒഴിഞ്ഞിട്ടുമില്ല.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് അവിനേഷിനെ മര്‍ദ്ദിച്ചത്. നിസ്സാര കുറ്റമാരോപിച്ച് മടല്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു. കാലുകളിലും കൈകളിലും പുറത്തും അടിയേറ്റ പാടുമുണ്ട്. മുഖത്ത് അടിയേറ്റ് ചുണ്ടുകള്‍ വീര്‍ത്തു. പ്രശാന്ത് സ്ഥിരമായി കുട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. മര്‍ദ്ദനമേറ്റ് അവശനായ അവിനേഷിനെ വീട്ടില്‍ തനിച്ചാക്കി ശില്പയും പ്രശാന്തും പുറത്തുപോവുകയായിരുന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാരും വാര്‍ഡ് അംഗം കവിതയും ചേര്‍ന്നാണ് അവിനേഷിനെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലാക്കിയത്.