ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് എം.പി അവകാശപ്പെട്ടു. ഇന്ന് നിയമസഭാകക്ഷി യോഗംചേരും. ദിഗ്്വിജയ് സിങ് ഭോപ്പാലില്‍ തുടരും. എ.കെ.ആന്റണിയെ നിരീക്ഷകനായി രാഹുല്‍ ഗാന്ധി നിയോഗിച്ചു. കൂടിക്കാഴ്ചക്ക് അനുമതി ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയില്ലെങ്കിലും ബിഎസ്പി , എസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ ജയിച്ച രണ്ട് സീറ്റുകളും എസ്പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. തുടക്കം മുതല്‍ ഒടുക്കം വരെ അനിശ്ചിതത്വവും ആകാംക്ഷയും നിറഞ്ഞ വോട്ടെണ്ണലായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ഇടവേളകളില്‍ 116 എന്ന മാന്ത്രിക സംഖ്യ തൊട്ട് ഇരു കക്ഷികളും. ഒടുവില്‍ 115 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി.