ചങ്ങനാശേരി: കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ശരീരത്തിന്‍റെ കൂടുതൽ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നുമാണ് കിട്ടിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ കൈ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അതിനിടെ, ശരീര ഭാഗങ്ങൾ കണ്ടെടുത്ത സ്ഥലങ്ങളിൽ ഷെറിനെ എത്തിച്ച് പൊലീസ് തെളിവെടുക്കുകയാണ്. പണം ധൂർത്തടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിതാവിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഷെറിൻ മൊഴി നൽകി. തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് വരുമ്പോൾ മുളക്കുഴ എന്ന സ്ഥലത്തുവെച്ചാണ് ജോണിനെ കൊലപ്പെടുത്തിയത്. സ്കോഡ കാറിൽവെച്ച് നാലുതവണ തലക്കുനേരെ വെടിയുതിർത്തു. അതിനുശേഷം മൃതദേഹം കത്തിക്കുന്നതിന് ചെങ്ങന്നൂരിലെ തന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടത്തിലെ ഗോഡൗണിൽവെച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു കക്ഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടിട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങൾ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പ്രതി കൊലപാതകം സംബന്ധിച്ച പൂർണമായ വിവരങ്ങൾ പൊലീസിന് നൽകിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മൊഴിമാറ്റി പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം ഷെറിൻ നടത്തി വരികയായിരുന്നു. കൃത്യം നടത്തിയത് ഏതു വിധത്തിലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് നാലിന് ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: