ജനത്തെ ദുരിതത്തിലാഴ്ത്തി സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസ് സര്‍വീസിനെ ഏറെ ആശ്രയിക്കുന്ന വടക്കന്‍, മധ്യ കേരളത്തെയാണ് സമരം ഏറെ ബാധിച്ചിരിക്കുന്നത്. ഉള്‍നാടുകളിലേക്കും ഗ്രാമീണ മേഖലയിലുമാണ് ഏറ്റവും ദുരിതം. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നത് ജനത്തിന് ഏറെ ആശ്വാസമാകുന്നുണ്ടെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ സ്വകാര്യ ബസ് ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്. ബസ് നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് കാണിച്ചാണ് സമരം ആരംഭിച്ചത്. മിനിമം നിരക്ക് പത്ത് രൂപ വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നാക്കം പോയെങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യമടക്കമുള്ളവയില്‍ മാറ്റം വേണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നതിനാല്‍ ഇത് സര്‍ക്കാരിന് എത്രമാത്രം അംഗീകരിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.
അതേസമയം, സമരക്കാരുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ മന്ത്രി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളില്‍ സംതൃപ്തരായി സമരം പിന്‍വലിച്ച് മുഖം രക്ഷിക്കാനാവും സമരക്കാരുടെ ശ്രമം. ചാര്‍ജ് വര്‍ധനയെകുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ആവശ്യമെങ്കില്‍ സമിതിയെ നിയോഗിക്കുമെന്നുമുള്ള ഉറപ്പായിരിക്കും മന്ത്രി നല്‍കുക. സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ പല ബസ് ഉടമകള്‍ക്കും താല്‍പര്യമില്ല. സമരം നീണ്ടുപോകുന്നത് ഒന്നോ രണ്ടോ ബസുകള്‍ മാത്രമുള്ള ഉടമകളെ ഏറെ വലക്കും. അതുകൊണ്ട് തന്നെ അവര്‍ നിരത്തിലിറങ്ങുമെന്ന സൂചനയും നല്‍കിക്കഴിഞ്ഞു.