കോഴിക്കോട്: ബി.ജെ.പി വെള്ളാപ്പള്ളിയെ ഉപേക്ഷിച്ച് മാണിയുമായി അടുക്കുന്നു. വെള്ളാപ്പള്ളി നടേശന്‍റെ പാർട്ടിയായ ബി.ഡി.ജെ.എസുമായി കൂട്ടുചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബി.ജെ.പി നീക്കം പാളുന്നു. വെള്ളാപ്പള്ളിയുടെ വിലപേശൽ അതിര് കടന്നതാണെന്നും അതിനു വഴങ്ങാൻ പറ്റില്ലെന്നുമുള്ള നിലപാടിലാണ് ബി.ജെ.പി ഇപ്പോൾ. പകരം കെ.എം മാണിയുടെ കേരള കോൺഗ്രസുമായി അടുക്കാൻ ബി.ജെ.പി കരുക്കൾ നീക്കുന്നു എന്നാണറിയുന്നത്. മാണി ഇതിനു അർധ സമ്മതം മൂളിയതായാണ് വിവരം.
റബർ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഈ മാസം 20നു കേരള കോൺഗ്രസ് നടത്തുന്ന പാർലമെന്‍റ് മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിക്കു പോകുമ്പോൾ മാണിയും മുതിർന്ന നേതാക്കളും അമിത്ഷാ അടക്കം ബി.ജെ.പിയുടെ ഉന്നത നേതാക്കളെ കാണുന്നുണ്ട്. റബർ വിലയിടിവിന് പരിഹാരം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെയും കാണാൻ മാണി അനുമതി ചോദിച്ചിട്ടുണ്ട്. വിഷയം റബർ ആണെങ്കിലും കേരള കോൺഗ്രസ് ബി.ജെ.പി ബന്ധമായിരിക്കും പ്രധാന ചർച്ചാ വിഷയം എന്നാണറിയുന്നത്.