സ്ത്രീയോട് മോശമായി പെരുമാറിയതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുലാൽ ഗൗറിനെതിരെ ആരോപണം. ഭോപാലിൽ ഒരു ചടങ്ങിനിടെ ഗൗർ സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുന്ന വിഡിയോ പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്.
ഭോപാലിൽ പുതിയ ലോ-ഫ്ലോർ ബസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സംഭവം. പുതിയ ബസിലേക്ക് സ്ത്രീകൾ കയറുന്നതിനിടെ ഗൗർ ഒരു സ്ത്രീയോട് മോശമായി പെരുമാറി എന്ന് കാണിക്കുന്ന രംഗം ചാനലുകൾ പുറത്തുവിടുകയായിരുന്നു. എന്നാൽ ആരോപണങ്ങൾ മുൻ മുഖ്യമന്ത്രി കൂടിയായ ഗൗർ നിഷേധിച്ചു. വിഡിയോ ദൃശ്യത്തിൽ സത്യമില്ല. ബസിൽ പെട്ടെന്ന് കയറാൻ സ്ത്രീകളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഞാൻ പറയുന്നകാര്യങ്ങൾ സത്യമാണെന്നും ഗൗർ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എ.എ.പിയും ബി.ജെ.പി സർക്കാറിനെതിരെ രംഗത്തുവന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതിനെ പറ്റി ബി.ജെ.പി നിരന്തരം സംസാരിക്കുകയാണ്. എന്നാൽ മധ്യപ്രദേശിൽ സ്ത്രീകളുടെ സുരക്ഷയെ പറ്റി എന്താണ് ബി.ജെ.പിക്ക് പറയാനുള്ളതെന്ന് കോൺഗ്രസ് ചോദിച്ചു. എ.എ.പി പ്രവർത്തകർ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വസതിക്കു മുന്നിൽ പ്രതിഷേധം നടത്തി. ആരോപണം വന്നതോടെ മന്ത്രിയുടെ രാജിക്കായി ആവശ്യം ഉയരുകയാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com