കോട്ടയം : കുറച്ച് കാലമായി ക്ലാസിൽ അസ്വസ്തയായി കണപ്പെട്ട വിദ്യാർത്ഥിനിയെ രഹസ്യമായി വിളിച്ച് കാര്യങ്ങൾ തിരക്കുകയായിരുന്നു ടീച്ചർ. നീയെന്താ പഠത്തത്തിൽ ശ്രദ്ധിക്കാത്തത്? ആരെയാ മോള് ഭയക്കുന്നത്? വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അച്ഛനോ അമ്മയോ മോളെ വഴക്ക് പറഞ്ഞോ?… സ്നേഹത്തോടെയുള്ള ടീച്ചറുടെ ചോദ്യങ്ങൾക്ക് മനസില്ലാ മനസോടെയാണ് അവൾ മറുപടി പറഞ്ഞ് തുടങ്ങിയത്. ‘അയാൾ ചീത്തയാ, എനിക്കയാളെ പേടിയാ ടീച്ചറേ…’ വിറയ്ക്കുന്ന ശബ്ദത്തിൽ 12 വയസുകാരി പറഞ്ഞ് തുടങ്ങിയപ്പോൾ അതൊരു കൊടും ക്രൂരതയുടെ കഥയാകുമെന്ന് ടീച്ചർ ഒരിക്കലും കരുതിയില്ല. ഒരമ്മയുടെ സ്നേഹവാത്സല്യത്തോടെ ടീച്ചർ വീണ്ടും ചോദിച്ചു: എന്താ മോളേ പറ്റിയത്. എന്തായാലും ടീച്ചറോടു പറ…. പിഞ്ചു ഹൃദയം പറഞ്ഞത് അഞ്ചുമാസത്തെ പീഡനകഥ.
ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകൾ അവൾ ടീച്ചറോട് വിതുമ്പലോടെ പറഞ്ഞു : പ്രാർത്ഥനയ്ക്കായി വീട്ടിലെത്തുന്ന പാസ്റ്റർ അങ്കിൾ എന്നെ … അവൾക്ക് മുഴുമിപ്പിക്കാനായില്ല. പിതാവിന്റെ പ്രായമുള്ള പാസ്റ്റർ പന്ത്രണ്ടുകാരിയായ കുരുന്നിനെ അഞ്ചുമാസമായി പല തവണ പീഡിപ്പിച്ചെന്ന വിവരം ഒരു ഞെട്ടലോടെയാണ് ടീച്ചർ കേട്ടത്. ഒരു അമ്മകൂടിയായ ടീച്ചർ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുപോയി. കുഞ്ഞിനെ ആശ്വസിപ്പിച്ചശേഷം അവർ പ്രാധാന അദ്ധ്യാപികയെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് ചൈൽഡ് വെൽഫയർ പ്രവർത്തകരേയും കുട്ടിയുടെ മാതാപിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫയർ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ കൗൺസലിംഗ് നടത്തിയപ്പോൾ സംഭവിച്ചതെല്ലാം അവർക്കു മുമ്പിലും ആ കുരുന്ന് ആവർത്തിച്ചു .പള്ളിയിലെ സുവിശേഷ ജോലിക്കാരനായ സനൽ പാസ്റ്റർ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. കൂലി വേലക്കാരായ അച്ഛനും അമ്മയും ജോലിക്കായി പോകുന്ന തക്കം നോക്കിയാണ് അയൽവാസി കൂടിയായ പാസ്റ്റർ വീട്ടിലെത്തി ഉപദ്രവിച്ചിരുന്നതെന്ന് കുട്ടി പറഞ്ഞു. വീട്ടുകാരുടെ മുന്നിൽ വച്ച് വാത്സല്യത്തോടെ പെരുമാറിയിരുന്ന പാസ്റ്റർ, ആളില്ലാത്തപ്പോൾ ലൈംഗിക ചൂഷണത്തിന് കുട്ടിയെ ഇരയാക്കിയിരുന്നതായി മൊഴിയിൽ നിന്ന് ചെൽഡ് വെൽഫയർ പ്രവർത്തകർക്ക് മനസിലാക്കി. തുടർന്ന് ഒല്ലൂർ സി.ഐ യെ വിവരമറിയിക്കുകയായിരുന്നു.
സംഭവം പൊലീസ് സ്റ്റേഷനിലെത്തിയത് അറിഞ്ഞ പാസ്റ്റർ മുങ്ങാൻ ഒരുങ്ങിയെങ്കിലും, ഒല്ലൂർ സിഐ എ. ഉമേഷിന്റെ നേതൃത്വത്തിൽ പീച്ചി എസ്.ഐ എൻ.വി. വർഗീസും സംഘവും സനൽ കെ. ജെയിംസിനെ (35) കൈയ്യോടെ പൊക്കുകയായിരുന്നു. സുവിശേഷ ജോലി ചെയ്തു വരുന്ന കോട്ടയം കറുകച്ചാൽ കുറ്റിക്കൽ സനൽ കെ. ജെയിംസ് (35)രണ്ട് വർഷം മുമ്പാണ് തൃശൂർ പീച്ചിയിലെത്തിയത്. പീച്ചി പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായെത്തിയ ഇയാൾ പള്ളിപരിസരത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. പാസ്റ്ററെന്ന നിലയിൽ ഭാര്യയോടൊപ്പമേ ഭവന സന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്ക്കായിരുന്നു സന്ദർശനം. എല്ലാവരോടും മാന്യമായി സംസാരിക്കുകയും ദൈവനാമം ഉയർത്തി പിടിക്കുകയും ചെയ്തിരുന്ന ഇയാളെ നാട്ടുകാർക്കും ഇഷ്ടമായിരുന്നു. കുട്ടികളോട് അമിത വാത്സല്യം കാട്ടിയിരുന്ന പാസ്റ്റർ കുടുംബത്തിലെ ചെറിയ തർക്കങ്ങൾക്കു പോലും പരിഹാരവുമായി എത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ പെൺകുട്ടിയുടെ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകും. ഇത് മനസിലാക്കിയ പാസ്റ്റർ പെൺകുട്ടിയുമായി ചങ്ങാത്തം കൂടി. വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയിൽ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുക്കുകയാണ് ആദ്യം ചെയ്തത്. പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനങ്ങൾ തുടങ്ങി. പുറത്ത് പറഞ്ഞാൽ ദൈവകോപമുണ്ടാകുമെന്നും കൊന്നുകളയുമെന്നുമൊക്കെ പറഞ്ഞാണ് കുട്ടികളെ തന്റെ ഇംഗിതത്തിന് ഇരയാക്കിയിരുന്നത്. ആദ്യമൊക്കെ ചെറിയതോതിലുള്ള ലൈംഗിക ചൂഷണങ്ങളായിരുന്നു നടത്തിയിരുന്നത്. പിന്നീടാണ് ഇത് ഗുരുതരമായി മാറിയത്.
ഇതിനിടയിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടികളിലൊരാൾ വിവരം അദ്ധ്യാപികയോട് പറഞ്ഞത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പലതവണ പീഡനത്തിനിരയായതായി തെളിഞ്ഞു. തന്റെ വിഷമങ്ങൾ കൂട്ടുകാരിയുമായി പങ്കുവച്ചപ്പോൾ സമാനമായ അവസ്ഥയായിരുന്നു അവൾക്കെന്നും അവൾ വല്ലാത്ത മനസിക സംഘർഷത്തിലായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രായ പൂർത്തിയാകാത്ത മറ്റൊരു കുട്ടിയും ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി. സ്വന്തം നാടായ കോട്ടയത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി നെടുങ്കണ്ടം കറുകച്ചാൽ കുറ്റിക്കൽ വീട്ടിൽ സനിൽ കെ. ജയിംസിനെ പൊലീസ് പിടികൂടുന്നത്.
സമൂഹത്തിനു മാതൃകയാകും വിധം അപൂവ്വമായ വിധിയാണ് ഈ സംഭവത്തിൽ തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് ഉണ്ടായത്. പ്രതിയായ സനിൽ കെ. ജയിംസിന് നാല്പത് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 376 (2) എഫ് വകുപ്പ് പ്രകാരം ബാലപീഡനത്തിന് 20 വർഷം തടവും പതിനായിരം രൂപ പിഴയും 5-ാം വകുപ്പ് പ്രകാരം മതസ്ഥാപനത്തിന്റെ ഭരണനിർവഹണ അധികാരത്തിലിരിക്കെ ചെയ്ത കുറ്റത്തിന് 20 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഇരുപത് വർഷമായി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.കുട്ടിയുടെ ഭാവിജീവിതത്തിന്റെ സുരക്ഷിതത്വത്തിന് വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.