ന്യൂഡൽഹി: ഗോമാംസം വിളമ്പിയെന്ന പരാതിയെ തുടർന്നു ന്യൂഡൽഹിയിലെ കേരള ഹൗസിൽ പൊലീസ് റെയ്ഡ് നടത്തി . കേരള ഹൗസിലെ സമൃദ്ധി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരിൽ വിളമ്പുന്നതു പശുവിറച്ചിയാണെന്ന് ആരോപിച്ചത്. ഇതേത്തുടർന്നു പൊലീസ് സംഘം വൈകിട്ടു റസ്റ്ററന്റിലെത്തി പരിശോധന നടത്തി.
പശുവിറച്ചിയല്ല, പോത്തിറച്ചിയാണു വിളമ്പുന്നതെന്നു കേരള ഹൗസ് അധികൃതർ അറിയിച്ചതിനെ തുടർന്നു സംഘം മടങ്ങി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബീഫ് വിളമ്പുന്നത് നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചു.
റസ്റ്ററന്റിലെ വിലവിവര പട്ടികയിൽ ബീഫ് എന്നതു മലയാളത്തിലും മറ്റുള്ള പദാർഥങ്ങളുടെ പേര് ഇംഗ്ലിഷിലുമാണ് എഴുതിയിരുന്നത്. ഇതിന്റെ ചിത്രമെടുക്കാൻ ഇവർ ശ്രമിച്ചതു റസ്റ്ററന്റ് ജീവനക്കാർ ചോദ്യംചെയ്തു. ബീഫ് എന്നാൽ പോത്തിറച്ചിയാണെന്നും ഒരിക്കൽപോലും പശുവിറച്ചി വിളമ്പിയിട്ടില്ലെന്നും ജീവനക്കാർ വ്യക്തമാക്കി.
ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നവര്‍ തന്നെയാണ് പശുവിറച്ചി അന്വേഷിച്ച് കേരളാ ഹൗസിലും കയറിയതെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറുമെന്ന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പിണറായി വിജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാൻ ക്ലിക്ക് ചെയ്യൂ