പാട്ന: ശ്രീ രാമനെതിരെ കേസ് നല്കിയ ബിഹാറിലെ സീതാമർഹിയിലെ അഭിഭാഷകനായ ചന്ദൻ താക്കൂറിന് കേസ് പിൻവലിച്ചില്ലെങ്കിൽ കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് തീവ്ര ഹിന്ദുസംഘടനകളുടെ മുന്നറിയിപ്പ്. കാരണം പോലും പറയാതെ ഭാര്യയായ സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെയും അദ്ദേഹത്തെ സഹായിച്ചതിന് സഹോദരൻ ലക്ഷ്മണനെതിരെയമാണ് താക്കൂർ കേസ് നൽകിയത്. കേസ് കൊടുത്തതിനു പിന്നാലെ, രാജ്യത്തിന്റെ വിവിധ സ്ഥലളിൽ നിന്ന് കേസ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അതിന്റെ ഫലം അനുഭവിക്കുമെന്ന് പറഞ്ഞ് ഭീഷണി ഫോൺ കോളുകൾ ലഭിച്ചതായി താക്കൂർ പറഞ്ഞു.
താക്കൂറിന്റെ കേസ് സ്വീകരിക്കാൻ കോടതി തയ്യാറായില്ല. പരാതിയിൽ പറയുന്ന സംഭവ നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ദൃക്സാക്ഷികൾ ആരെങ്കിലുമുണ്ടോ? സംഭവം നടന്ന തീയതി എന്നാണ് എന്നെല്ലാം കോടതി ചോദിച്ചിരുന്നു. ഇതിന്റെ എല്ലാം അഭാവത്തിൽ കേസ് തള്ളുകയായിരുന്നു. തന്റെ കേസ് തള്ളിക്കളഞ്ഞത് നിർഭാഗ്യകരമായി പോയെന്നും സീതയുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും താക്കൂർ വ്യക്തമാക്കി. കൂടാതെ ആരുടെയും മതപരമായ വികാരത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചല്ല കേസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മാനസിക സ്ഥിരതയില്ലെന്ന് പറഞ്ഞ് താക്കൂറിന്റെ ലൈസൻസ് റദ്ദുചെയ്യണമെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഭീഷണി മുഴക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ലോയേസ് അസോസിയേഷൻ ബാർ കൗൺസിലിനെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
എന്നാൽ, താക്കൂർ പറയുന്നതിങ്ങനെ: ”ഞാനൊരു അഭിഭാഷകനാണ്. അനീതിക്കെതിരെ ശബ്‌ദമുയർത്തേണ്ടത് എന്റെ കടമയാണ്. നീതി തേടുന്നതിൽ എന്ത് തെറ്റാണുള്ളത്. അതിന് എനിക്ക് ബുദ്ധിഭ്രമമാണെന്ന് പറയുന്നു. ഭർത്താവിൽ നിന്നും ക്രൂരത നേരിടേണ്ടി വന്ന സീതയ്ക്ക് നീതി ലഭിക്കണം.ത്രേതായുഗത്തിലെ സ്ത്രീകൾ അനീതി നേരിട്ടിരുന്നു, എന്റെ കാഴ്ചപ്പാടിൽ സീതയ്ക്ക് നീതി ലഭിച്ചാൽ അത് സ്ത്രീകളുടെ ശക്തി വർദ്ധിപ്പിക്കും.”