കാക്കനാട്: വിടരും മുൻപേ കൊഴിഞ്ഞ ആ ദാമ്പത്യം കണ്ടു കണ്ണീർ പൊഴിക്കാൻ മാത്രമേ നാട്ടുകാർക്കും ബന്ധുക്കൾക്കും കഴിയുന്നുള്ളൂ . വ്യാഴാഴ്‌ച പുലര്‍ച്ചേയുള്ള വിമാനത്തില്‍ ദുബായ് വഴി പുറപ്പെട്ട അഞ്‌ജുവിന്റെയും ഭർത്താവ് ശ്യാമിന്റെയും മരണം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ജീവിതം തുടങ്ങുംമുമ്പേ മരണത്തിനു കീഴടങ്ങിയ ശ്യാമും ഭാര്യ അഞ്‌ജുവും സഫലമാക്കാതെ ബാക്കിവച്ചത് ഒരുപിടി സ്വപ്‌നങ്ങളായിരുന്നു. ഫിസിയോതെറാപ്പി കോഴ്‌സ് പാസായ ശേഷം ഡല്‍ഹിയുള്‍പ്പെടെ ജോലി ചെയ്‌ത ശേഷമാണ് കുടുംബത്തെ കരകയറ്റാന്‍ നാലു വര്‍ഷം മുമ്പ് അഞ്‌ജു റഷ്യയിലേക്ക് പോയത്. ഉമ്മറപ്പടിയില്‍ നിറകണ്ണു കളോടെ നിന്ന മാതാപിതാക്കളേയും സഹോദരിയേയും ചേര്‍ത്തുപിടിച്ച് മുത്തം നല്‍കിയാണ് ഭാര്യയോടൊപ്പം ശ്യാംമോഹനും സ്വന്തം വീട്ടില്‍ നിന്നും യാത്രയായത്.
മരപ്പണിക്കാരനായിരുന്ന പിതാവിനെ പലവിധ രോഗങ്ങള്‍ അലട്ടിത്തുടങ്ങിയപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ശ്യാം മോഹന്‍. 2014 നവംബര്‍ രണ്ടിനായിരുന്നു ബന്ധുകൂടിയായ കോതമംഗലം പനിച്ചിയം സ്വദേശിനി അഞ് ജുവിനെ ശ്യാം ജീവിതസഖിയാക്കിയത്. നാലു വര്‍ഷത്തിലേറെയായി റോസ്‌തോവിലെ ആയുര്‍വേദ സ്‌പായില്‍ ജോലി ചെയ്‌തിരുന്ന അഞ്‌ജുവിനെ ഏറെനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്യാം സ്വന്തമാക്കിയത്. കൃഷിഭവനില്‍ നിന്നു വാങ്ങിയ വാഴകള്‍ കുലയ്‌ക്കുമ്പോഴേക്കും വീണ്ടും അവധിയിലെത്താമെന്നും വീടുപണി തുടങ്ങാമെന്നും കാറില്‍ കയറുമ്പോള്‍ പിതാവ് മോഹന നോട് ശ്യാം പറഞ്ഞിരുന്നു. നിറചിരിയോടെ ഇനി ചാമക്കാല വീടിന്റെ പടികടന്ന് ശ്യാം എത്തില്ലെന്ന യാഥാര്‍ഥ്യം വീട്ടുകാരേയും അയല്‍ക്കാരേയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു.
വിവാഹശേഷം അടുത്തബന്ധു സുജിതയോടൊപ്പം റോസ്‌തോവിലെ ആയുര്‍വേദ സ്‌പായില്‍ തെറാപ്പിസ്‌റ്റായി ജോലി നോക്കിയ ശേഷം ഒന്നരമാസം മുമ്പാണ് ദമ്പതികളായ ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ അകാല വിയോഗത്തില്‍ കണ്ണീരൊഴുക്കുന്ന മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇനി ഒരു പ്രാര്‍ഥനയേ ബാക്കിയുള്ളൂ. നിറചിരിയോടെ പടിയിറങ്ങിപ്പോയ ഇവരുടെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കുകാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍… നിറകണ്ണുകളോടെ വെങ്ങോല ഗ്രാമവും അതിനായി കാത്തിരിക്കുന്നു.