തിരുവനന്തപുരത്ത് 16കാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ടെന്ന് സൂചന. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന മനോജ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജൂലൈ 26നായിരുന്നു സംഭവം. മരിക്കുന്നതിന് 9 മാസങ്ങള്‍ക്ക് മുമ്പ് മനോജ് ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് ബ്ലൂവെയില്‍ എന്ന മരണക്കളിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണ് ഇത്. ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി മകന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മനോജിന്റെ അമ്മ അനു പറഞ്ഞു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫോണില്‍ നിന്ന് ഗെയിം പൂര്‍ണ്ണമായി ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും മകന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ബ്ലൂവെയില്‍ ചാലഞ്ചിന് സമാനമായിരുന്നെന്നും അനു പറഞ്ഞു.ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജില്‍ ചില മാറ്റങ്ങള്‍ വന്നതായി അനു ഓര്‍ക്കുന്നു. സിനിമകള്‍ക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാല്‍, സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോള്‍, അവിടെ നെഗറ്റീവ് എനര്‍ജിയാണോ പോസിറ്റീവ് എനര്‍ജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി. പ്രേത സിനിമകള്‍ കാണുന്നതും മരണ വീടുകളില്‍ പോകുന്നതും മനോജ് പതിവാക്കിയിരുന്നു. ഇടക്കാലത്ത് കടല്‍ കാണാന്‍ ശംഖുമുഖത്ത് പോയതും അനു ഓര്‍ക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാന്‍ സാധിച്ചത്.
പുലര്‍ച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേല്‍ക്കുമ്പോള്‍ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാല്‍, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക. ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണില്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ സംശയിക്കുന്നത്. സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.ജനുവരിയില്‍ കയ്യില്‍ കോമ്പസു കൊണ്ട് ‘എബിഐ’ എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്യിച്ചത്. നീന്തല്‍ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയും അതിന്റെ വിഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒന്‍പതു മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. ഞാന്‍ മരിച്ചു പോയാല്‍ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചതായി അനു ഓർക്കുന്നു.