യാത്രക്കിടയില്‍ സീറ്റിനിടയിലൂടെ കൈയിട്ട് തന്റെ സ്വകാര്യ ഭാഗത്ത് കയറിപിടിച്ച യുവാവിന്റെ വിവരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുവതി. സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കാനായി വിടവിലൂടെ കൈയിടുന്ന യുവാവിന്റെ പരിശ്രമമാണ് ഈജിപ്ത് സ്വദേശിനിയായ യുവതി ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കിവെച്ചത്. പെണ്‍കുട്ടി ബസിനുള്ളില്‍ ഇരുന്ന യാത്രക്കാരോട് ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതോടെ യുവതി സംഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഈ രാജ്യത്ത് യഥാര്‍ത്ഥ പുരുഷന്മാരില്ലെന്ന് ഇക്കുറി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. തനിക്ക് ഈ ദുരനുഭവം ഉണ്ടായപ്പോള്‍ ആദ്യം ചെയ്തത് അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുക എന്നതാണ്. കാരണം പിന്നീട് ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ കുറ്റം നിഷേധിച്ചാല്‍, പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.
അന്യനായ ഒരു പുരുഷന്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മൗനം പാലിക്കാനാണ് മുതിര്‍ന്ന പൗരന്മാര്‍ ഉപദേശിക്കുന്നത്. സ്ത്രീകള്‍ ഇതിനായി ഒന്നിച്ച് പോരാടേണ്ടിയിരിക്കുന്നു. പിന്നെ നോക്കാം, നിങ്ങളുടെ വസ്ത്രധാരണമാണ് ഇതിന് കാരണം എന്ന ന്യായവുമായി വരുന്നത് എന്ന്.
നിങ്ങള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തതിനാല്‍ സ്ത്രീകളെ നിങ്ങള്‍ വീടിനുള്ളില്‍ തളച്ചിടുന്നു. ഞാന്‍ ധരിച്ചിരുന്നത് ഇറുക്കി പിടിച്ച വസ്ത്രമല്ല. എന്റെ മുഖം വ്യക്തമായി കാണാന്‍ പോലും സാധിക്കാത്ത വിധം മറച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ കുറ്റപ്പെടുത്താന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തു.