കൊച്ചി: തൊടുപുഴയിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി NIA കോടതിയിലാണ് മുഖ്യ പ്രതി നാസർ കീഴടങ്ങിയത്. കൈ വെട്ട് ആസൂത്രണം ചെയ്തത് നാസർ ആണെന്നാണ് NIA കണ്ടെത്തിയത്. മുഖ്യ സൂത്രധാരൻ എന്നാ നിലയിലാണ് ഇയാളെ ഒന്നാം പ്രതിയാക്കിയത്.
നാല് വര്‍ഷത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നതായി കീഴടങ്ങാന്‍ എത്തിയപ്പോള്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിലായ നാസറിനെ കണ്ടുപിടിക്കുന്നതിനായി എന്‍.ഐ.എ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2010 ജൂലൈ നാലിനാണു പ്രതികൾ സംഘം ചേർന്നു പ്രഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്. വാനിൽ എത്തിയ സംഘം, പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ജോസഫിനെ കാർ വീടിനു സമീപം തടഞ്ഞുനിർത്തി ഗ്ലാസ് അടിച്ചുതകർത്ത് വലിച്ചു പുറത്തിറക്കിയാണ് ആക്രമിച്ചത്. റോഡിൽ പിടിച്ചു കിടത്തിയശേഷം മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നു.
ചോദ്യപേപ്പർ വിവാദത്തെ തുടർന്നു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 10 പ്രതികൾക്ക് എട്ടു വർഷം വീതം കഠിനതടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.