മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ ജോണിക്ക് മാപ്പു നല്‍കി വൈദികന്റെ കുടുംബം. ജോണിയുടെ വീട്ടിലെത്തിയെ ഫാ. സേവ്യറിന്റെ മാതാവും കുടുംബാംഗങ്ങളും പ്രതിയോടെ ക്ഷമിച്ചതായി അറിയിച്ചു. ജോണി കൊലപ്പെടുത്തിയ ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മയും സഹോദരങ്ങളുമാണ് പ്രതിയുടെ വീട്ടിലെത്തിയത്. പ്രതിയുടെ ഭാര്യയും മക്കളെയും ഇവര്‍ ആശ്വസിപ്പിച്ചു. പെട്ടന്നെ് തോന്നിയ ദേഷ്യത്തിനു ജോണി ചെയ്ത തെറ്റിന് ദൈവത്തിനൊപ്പം ഞങ്ങളും ക്ഷമിക്കുന്നതായി ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മ പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തിന്റെ പൂര്‍ണ്ണത അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ പ്രഘോഷിക്കുന്നതിനാണ് മലയാറ്റൂര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരിന്ന ഫാ. സേവ്യറിനെ കുത്തിക്കൊന്ന ജോണിയുടെ വീട്ടില്‍ നേരിട്ടു എത്തിയ വൈദികന്റെ അമ്മയും സഹോദരങ്ങളും ജോണിയോട് യാതൊരു പരിഭവുമില്ലെന്നും ക്ഷമിക്കുന്നുവെന്നും ജോണിയുടെ ഭാര്യ ആനിയെ അറിയിക്കുകയായിരുന്നു.
”നമുക്കല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാം. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം” ഫാതെർ സേവ്യറിന്റെ മാതാവ് ഇത് പറഞ്ഞപ്പോൾ കൂടി നിന്നവരുടെ കണ്ണും ഈറനണിഞ്ഞു. ജീവന് തുല്യം സ്നേഹിച്ച തന്റെ മകനെ നഷ്ട്ടപ്പെട്ട അമ്മ ത്രേസ്യാമ്മ, ആനിയെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ഹൃദയം നുറുങ്ങുന്ന കാഴ്ചയായി ഇത് മാറി. ജോണി ചെയ്ത തെറ്റിന് ദൈവത്തോടൊപ്പം തങ്ങളും ക്ഷമിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോള്‍ വിങ്ങിപൊട്ടാനേ ആനിക്ക് സാധിച്ചുള്ളൂ. തുടര്‍ന്നു ആനി, ഫാ. സേവ്യറിന്റെ അമ്മയുടെ കാല്‍ക്കല്‍ വീഴുകയായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ കരഞ്ഞു. കണ്ടുനിന്നവര്‍, ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ഹൃദയവേദനയോടെ വിതുമ്പി. അതേ, ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ആ അമ്മ ലോകത്തിന് മുന്നില്‍ പ്രഘോഷിച്ചു.
മലയാറ്റൂർ പള്ളി വികാരി ഫാ. ജോൺ തേയ്ക്കാനത്തും കൈക്കാരൻമാരും റെക്ടറുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. ഇവർ മടങ്ങിയ ഉടനെ ജോണിയുടെ ഭാര്യ ആനി വിഷമം താങ്ങാനാവാതെ തളർന്നുവീണു. ഇവരെ പിന്നീട് കാടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷത്തിലാണ് ഫാദര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ജോണി മൊഴി നല്‍കിയിരുന്നു. കാലങ്ങളായി പള്ളിയിലെ കപ്യാരാകുന്നത് ജോണിയുടെ കുടുംബത്തില്‍ നിന്നുള്ളവരാണ്. ജോണിയെ ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന ഫാദറിന്റെ കടുംപിടുത്തമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെട്ടെന്ന് തോന്നിയ ദേഷ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. കൊല്ലുകയായിരുന്നില്ല, പരിക്കേൽപ്പിക് എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് കുറ്റസമ്മതത്തിനിടയിൽ ജോണി പറഞ്ഞിരുന്നു.