മാവേലിക്കര: അവസാന കാലത്ത് കരുണാകരന് കൂട്ട് പശുക്കൾ മാത്രം. മകനും മരുമകളും ചേര്‍ന്ന് വസ്‌തു തട്ടിയെടുത്തതിനെ തുടര്‍ന്ന് വയോധികന്‍ കാലിത്തൊഴുത്തിലാണ് അന്തിയുറങ്ങുന്നത്. കുറത്തികാട് പള്ളിയാര്‍വട്ടം ചൂരല്ലൂര്‍ കാഞ്ഞിരവിള കിഴക്കതില്‍ കരുണാകര(70)നെയാണ് മകനും ഭാര്യയും ചേർന്ന് ഇറക്കി വിട്ടത്. മറ്റു രണ്ടു മക്കള്‍ക്കും കൊടുക്കേണ്ടതായ ഭൂമിയാണ് ഇളയ മകന്‍ തട്ടിയെടുത്തതെന്നും തന്നില്‍ നിന്ന തട്ടിയെടുത്ത ഭൂമി തിരികെ കിട്ടണമെന്നതുമാണ് കരുണാകരന്റെ ആവശ്യം.
കരുണാകരനും മൂന്നു മക്കളും ഭാര്യയുമടങ്ങുന്നതായിരുന്നു കുടുംബം. മക്കളുടെ വിവാഹ ശേഷം ഇളയ മകന് തന്റെ 16 സെന്റ് വസ്‌തു നല്‍കി. അവരുടെ കൂടെയായിരുന്നു കരുണാകരന്റെയും ഭാര്യയുടെയും ജീവിതം. ഭാര്യയ്‌ക്ക് തളര്‍വാതം പിടിപെട്ട് കിടപ്പിലായതോടെ എഴുത്തും വായനയും അറിയാത്ത കരുണാകരനില്‍ നിന്നും ബാക്കിയുണ്ടായിരുന്ന 16 സെന്റ് വസ്‌തുവും മകന്‍ തട്ടിയെടുത്തു. ലോണെടുക്കാന്‍ അച്‌ഛന്റെ ഒപ്പ് ആവശ്യമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വസ്‌തു കൈക്കലാക്കിയത്.
ഭാര്യയുടെ മരണശേഷം തന്റെ വസ്‌തുവും മറ്റും ഇവര്‍ തട്ടിയെടുത്തുവെന്നറിഞ്ഞ കരുണാകരന്‍ ഇത് ചോദ്യം ചെയ്‌തതോടെ മകനും മരുമകളും ഇയാളെ മര്‍ദിക്കുകയും വീട്ടില്‍ നിന്നും ഇറക്കിവിടുകയുമാണുണ്ടായത്. ഇതേത്തുടര്‍ന്ന് കരുണാകരന്‍ മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. കേസ് നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. രോഗബാധിതനായ ഈ വയോധികന്‍ ഇപ്പോള്‍ തല ചായിക്കുന്നത് വീടിനു സമീപത്തുള്ള കാലിത്തൊഴുത്തിലാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com