ആലപ്പുഴ: പ്രതിരോധ കിറ്റില്ലാതെ എച്ച്ഐവി ബാധിതനായ രോഗിയെ ചികിത്സിച്ചതിനെ തുടർന്ന് ആലപ്പുഴയില്‍ ഡോക്ടര്‍മാര്‍ അടക്കം 12 മെഡിക്കല്‍ ജീവനക്കാര്‍ എച്ച്ഐവി പ്രതിരോധ ചികിത്സയില്‍. ആവശ്യത്തിന് കിറ്റ് ആശുപത്രികള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്തതിനെതിരെ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരാഴ്ച മുന്‍പാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ദേശീയപാതക്കരികില്‍ കിടന്ന 45 വയസുകാരനെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ചോരയില്‍ കുളിച്ചു വന്ന ഇയാള്‍ക്ക് ഇവിടെ വിദഗ്ദചികിത്സ നല്‍കി. ഇതിനിടെ ഇയാളെ കൊണ്ടുവന്ന ഡ്രൈവറുടെയും, ചികിത്സിച്ച ഡോക്ടര്‍മാരുടെയും, മറ്റ് ജീവനക്കാരുടെയും ശരീരത്തില്‍ രക്തം പുരണ്ടിരുന്നു. ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ധരിക്കേണ്ട യൂണിവേഴ്‌സല്‍ പ്രികോഷന്‍ കിറ്റ് ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. രോഗിയെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ചികിത്സക്കിടെ ഇയാളെ കുത്തിവയ്‌ക്കാന്‍ ഉപയോഗിച്ച് സുചികളിലൊന്ന് ഡോക്ടര്‍മാരുടെ കയ്യില്‍ കുത്തിക്കയറിയതൊടെയാണ് ഇയാളെ എച്ച്ഐവി പരിശോധനക്ക് വിധേയനാക്കിയത്. ഫലം പോസീറ്റീവായതോടെ പരിചരിച്ച എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കേണ്ട അവസ്ഥയിലായി.
മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 12 പേരാണ് ഇപ്പോള്‍ പ്രതിരോധചികിത്സയിലുള്ളത്. എച്ച്ഐവി അടിയന്തരമായി നിര്‍ണയിക്കാനുള്ള പരിശോധനാസംവിധാനവും ഒരു സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമല്ല. ഇതും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ആവശ്യമായ പ്രതിരോധകിറ്റുകള്‍ നല്‍കാത്തതാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.