രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ വാക്സിനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നാണ് നിർദേശം. എന്നാൽ ഇത് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ ആളുകളിൽ ഉയരുന്ന സംശയമാണ് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കാമോ എന്നത്.
രാജ്യത്ത് പ്രധാനമായും നല്‍കിവരുന്നത് കോവിഷീല്‍ഡ്, കോവാക്സിനുകളാണ്. ആദ്യഡോസ് എടുത്തതില്‍ നിന്നു വ്യത്യസ്തമായ വാക്‌സീന്‍ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ മിതമായ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പനിക്കോ നേരിയ തലവേദനക്കോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കുത്തിവെപ്പെടുക്കാന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാക്‌സീന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദവുമുണ്ട്. ആദ്യമെടുത്തതില്‍ നിന്നു വ്യത്യസ്തമായ വാക്‌സീന്‍ രണ്ടാമത് സ്വീകരിക്കുമ്പോഴും ആദ്യത്തേതിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാവുകയെങ്കിലും അതിന്‍റെ ആവൃത്തി കൂടി വരാനുള്ള സാധ്യതയാണ് ഉള്ളത്. ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നത് ഫ്രാൻസിൽ ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണത്തിൽ ആദ്യ ഡോസ് ആസ്ട്രസെനക്കയും രണ്ടാം ഡോസ് ഫെെസർ വാക്സിനുമാണ് കുത്തിവെച്ചത്. ഇത്തരത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ തലവേദന, ക്ഷീണം തുടങ്ങിയ ഹ്രസ്വകാല പാർശ്വഫലങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം ദ ലാൻസറ്റ് മെഡിക്കൽ ജേണലിൽ റിപ്പോർട്ട് ചെയ്തത്.