130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ പക്കല്‍ നിന്നു 37 ലക്ഷം രൂപ തട്ടിയ കൊല്‍ക്കത്ത സ്വദേശിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി അമ്ബത്തൊന്നുകാരനായ യാസർ ഇഖ്ബാലിനെയാണ് സാഹസികമായി കൊല്‍ക്കത്തയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേകാന്വേഷണ സംഘം തട്ടിപ്പു സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമം നടത്തുകയാണ്.
വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി നടി തട്ടിപ്പു സംഘത്തിന് 37 ലക്ഷം രൂപ നല്കി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ചായിരുന്നു പണമിടപാട് നടന്നത്. പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് മനസ്സിലാക്കിയ പാലാരിവട്ടം പൊലീസ് കൊല്‍ക്കത്തയ്ക്ക് പോയി. തുടർന്ന് നഗരത്തിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.