പാകിസ്താന്റെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ തടവിലാക്കപ്പെട്ട പൈലറ്റിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദം ശക്തമാക്കുകയാണ്. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടന്‍ വിട്ടു നല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്താന്റെ ഭാഗത്തു നിന്നും ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാകിസ്താന്റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അതേസമയം, അതിര്‍ത്തിയില്‍ പാകിസ്താന് പ്രകോപനം തുടരുകയാണ്.
പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ചതിലുള്ള പ്രതിഷേധവും പാകിസ്താന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി.
അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി നല്കി. അതിനിടെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ ശബ്ദ സന്ദേശം പുറത്തു വന്നു. ജെയ്ഷെ ഭീകര ക്യാംപ് ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് മസൂദ് അസര്‍ പറയുന്നു.