ബിസ്മാര്‍ക്: നവംബര്‍ നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ്. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ തനിക്ക് നേടിയെടുക്കാന്‍ സാധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലെ അന്‍പത് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ നിശ്ചിത എണ്ണം പ്രതിനിധികളുടെ (ഡെലിഗേറ്റുകള്‍) പിന്തുണ നേടുന്ന ആളാണ് നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യു.എസ്.പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവുക. ട്രംപ് അടക്കം 16 പേരാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ മത്സരിച്ചത്. ഇതില്‍ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടുന്ന വ്യക്തിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കാം. ജൂണ്‍ 7-ന് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി പ്രൈമറികള്‍ നടക്കാനിരിക്കേ, ഇതിനോടകം 1239 പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കാന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ ട്രംപിന്റെ മുഖ്യഎതിരാളിയായിരുന്ന ടെഡ് ക്രൂസടക്കമുള്ളവരാക്കട്ടെ പരാജയം ഉറപ്പിച്ച് മത്സരരംഗത്ത് നിന്ന് പിന്മാറിയ മട്ടാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: