കൊച്ചി: കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നു എന്ന ആശങ്കയ്ക്കൊപ്പം ചേർത്തു വയ്ക്കേണ്ടതാണ് കുടുംബം വേണ്ടെന്ന് വച്ച് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണവും. ഭർത്താവിനെയും നൊന്തുപെറ്റ മക്കളെയും വേണ്ടെന്ന് വച്ച് മറ്റൊരാളുടെ ഒപ്പം പോകാൻ വീട്ടമ്മമാരെ പ്രേരിപ്പിക്കുന്നതെന്താണ്? എല്ലാവരും ആരോപിക്കുന്നതു പോലെ സമൂഹമാധ്യമങ്ങളുടെ അമിതമായ സാന്നിധ്യമാണോ ഇവരെ വഴി തെറ്റിക്കുന്നതും കുടുംബ ബന്ധങ്ങൾ തകർക്കുന്നതും? അതോ ഇടതടവില്ലാതെ സീരിയലുകൾ കാണിക്കുന്ന അവിഹിത ബന്ധങ്ങൾ കാണികൾക്ക് ഹിതമായി മാറുകയാണോ?
തോപ്പുംപടിയിൽ ലോറിക്കടിയിൽ കൊന്നു തള്ളപ്പെട്ട സന്ധ്യയെന്ന വീട്ടമ്മയുടെ കഥ ഇങ്ങനെ: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്ധ്യയുടെ കാമുകൻ എറണാകുളത്തെ ഒരു ബസ് കണ്ടക്ടറായിരുന്ന അൻവർ എന്ന യുവാവായിരുന്നു. ഇയാൾക്കാകട്ടെ ബസിലെ യാത്രക്കാരികളിലേറെയുമായി ബന്ധമുണ്ടായിരുന്നു താനും! ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്രയിലാണ് സന്ധ്യ അൻവറുമായി അടുക്കുന്നത്. പരിചയം പ്രണയമായി മാറിയതും ഫോണിൽ സല്ലാപം നീണ്ടതുമൊന്നും ഭർത്താവ് അറിഞ്ഞിരുന്നില്ലെന്ന് മാത്രം. പിന്നീട്, ചേർത്തലയിലേക്ക് ജോലി മാറിയപ്പോഴും പ്രണയം സന്ധ്യ തുടർന്നു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനിറങ്ങിയ നാളാണ് സന്ധ്യയുടെ അവസാന ദിനമായി മാറിയത്. ജോലി സ്ഥലത്ത് നിന്ന് നേരത്തെ ഇറങ്ങി കാമുകനൊപ്പം കൂട്ടുകാരന്റെ കാറിൽ കറങ്ങിയ സന്ധ്യ താൻ വൈകിട്ടോടെ തോപ്പുംപടിയിൽ എത്തുമെന്നായിരുന്നു ഭർത്താവിനെ അറിയിച്ചത്. അത്രയും സമയം തന്നെ അന്വേഷിക്കാതിരിക്കാൻ സന്ധ്യ തന്നെയിട്ട പ്ളാനായിരുന്നു ആ സമയം പറച്ചിൽ. കറക്കത്തിനൊടുവിൽ തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട സന്ധ്യയെ അൻവർ കഴുത്ത് ഞെരിച്ച് കൊന്ന് ലോറിക്കടിയിൽ തള്ളുകയായിരുന്നു. സന്ധ്യയുടെ ആഭരണങ്ങളും ലാപ് ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൈക്കലാക്കാനും അയാൾ മറന്നില്ല.
അൻവറിനൊപ്പം പലപ്പോഴും സന്ധ്യയെ കണ്ടിരുന്ന മറ്റു ചില ബസ് തൊഴിലാളികളാണ് ഇരുവരും തമ്മിലുള്ള ബന്ധം പൊലീസിനെ അറിയിച്ചതും അൻവറിനെ പിടികൂടാൻ സഹായിച്ചതും. അൻവറിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസിന് ലഭിച്ചത് ഇരുന്നൂറിലധികം യുവതികളുടെ നമ്പറുകളാണ് അതിലേറെയും വീട്ടമ്മമാരുടേത്! ഇവരെല്ലാം അൻവർ ജോലി ചെയ്തിരുന്ന ബസിലെ യാത്രക്കാരായിരുന്നു. ഓരോ ട്രിപ്പിലും ഒരു കാമുകി വച്ച് അൻവറിനുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫോണിലൂടെയായിരുന്നു പ്രണയം ഊട്ടിയുറപ്പിച്ചിരുന്നത്. കുടുംബത്തിലെ പ്രശ്നങ്ങൾ സംസാരിച്ച് ഇവരെ കയ്യിലെടുക്കുന്നതായിരുന്നു അൻവറിന്റെ രീതി. അങ്ങനെയാണ് സന്ധ്യയേയും ഇയാൾ വലയിലാക്കിയത്.
പറവൂരിൽ തന്നേക്കാൾ ഏഴു വയസ് ഇളയതായ കാമുകനൊപ്പം പോയ വീട്ടമ്മ അയാൾക്ക് കാഴ്ച വച്ചത് പ്രായപൂർത്തിയാകാത്ത മകളെ ! ഭർത്താവിനൊപ്പം വാടക വീട്ടിൽ താമസിക്കുമ്പോഴാണ് സരിത ഓട്ടോ ഡ്രൈവറായ ജിബിനെ കാണുന്നത്. ഡാൻസറായ ഇയാളെ വീട്ടിൽ വിളിച്ചു വരുത്തുന്നത് പതിവായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് ഈ ബന്ധം ഭർത്താവറിയുന്നത്. തുടർന്ന്, സരിത മൂത്ത മകളെയും കൂട്ടി ജിബിനൊപ്പം പോവുകയായിരുന്നു. ആറുമാസക്കാലം ഇവർ ഒരുമിച്ച് താമസിച്ചു. ഒരേ മുറിയിൽ കിടക്കവെ, തന്റെ കൺമുന്നിൽ വച്ചു തന്നെയാണ് അമ്മ മകളെ കാമുകന് ഇട്ടുകൊടുത്തത്. പിന്നീട്, സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സരിത ഭർത്താവിനോടും വീട്ടുകാരോടും മാപ്പ് പറഞ്ഞ് തിരികെ വീട്ടിലെത്തി. അപ്പോഴാണ് മകൾ ഗർഭിണിയാണെന്ന സത്യം അച്ഛൻ അറിയുന്നത്. പൊലീസിൽ പരാതി നൽകിയപ്പോഴും ജിബിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു സരിത. വീട്ടിലെത്തിയ ജിബിനെ പിടികൂടാൻ ഭർത്താവ് ശ്രമിക്കുമ്പോൾ ഭർത്താവിനെ തടഞ്ഞു വച്ച് കാമുകന് രക്ഷപ്പെടാൻ സരിത സൗകര്യമൊരുക്കി. ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിന് നൽകിയത്.
കാക്കനാട് ഗർഭിണിയായ യുവതിയെ ഫ്ളാറ്റിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ പ്രതിയുടെ അമ്മയ്ക്കും കാമുകനുണ്ടായിരുന്നുവെന്നതാണ് പൊലീസിനെയും ഞെട്ടിച്ച സത്യം. അമ്പതിലേറെ പ്രായമുള്ള ഇവരുടെ കാമുകന്റെ വയസ്സ് 26!. കരുനാഗപ്പള്ളിയിലെ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച കമിതാക്കളിൽ യുവാവ് തൂങ്ങിമരിച്ചതായിരുന്നു മറ്റൊരു സംഭവം. ആലപ്പുഴ സ്വദേശി സജീവൻ (32) ആണ് മരിച്ചത്. വൈപ്പിൻ സ്വദേശിനിയായ വിവാഹിതയായ യുവതിക്കൊപ്പമായിരുന്നു ഇയാൾ റിസോർട്ടിൽ മുറിയെടുത്തത്. ഇവർ ഇതിന് മുമ്പും റിസോർട്ടിൽ ചെന്നിട്ടുള്ളതായി മൊഴിയുണ്ട്.
നേരിൽക്കണ്ട് തുടങ്ങിയ പ്രണയങ്ങളായിരുന്നു ഇവയിലേറെയും. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും പറഞ്ഞു തീർക്കാൻ പറ്റാത്തതാണ് അണുകുടുംബങ്ങളിലെ പ്രധാന പ്രശ്നം. ഭർത്താവിനോടുള്ള പ്രശ്നങ്ങൾ പറഞ്ഞ് ആശ്വസിക്കാൻ സ്ത്രീകൾ മറ്റ് സൗഹൃദങ്ങൾ തേടുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് നീങ്ങുന്നു. പിന്നീട്, കാമുകനെ സന്തോഷിപ്പിക്കാൻ പല വിട്ടുവീഴ്ചകൾക്കും വീട്ടമ്മമാർ തയ്യാറാകുന്നു. ഈ ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ അത് ചെന്നെത്തി നിൽക്കുന്നത് കുറ്റകൃത്യങ്ങളിലും ആത്മഹത്യകളിലും, തകരുന്നത് രണ്ടു കുടുംബങ്ങളും! ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ തീർക്കേണ്ടത് മൂന്നാമതൊരാളല്ല, തങ്ങൾ തന്നെയാണെന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത്. പണ്ട്, കൂട്ടുകുടുംബത്തിലെ മറ്റ് അംഗങ്ങളോ, മുതിർന്നവരോ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ മുൻകയ്യെടുക്കുമായിരുന്നു. ഇന്ന് ആ സ്ഥിതിയും മാറി. അച്ഛനമ്മമാരെ കണ്ട് മക്കൾ വളരുന്നുവെന്ന കാര്യമെങ്കിലും രക്ഷിതാക്കൾ ഓർത്താൽ നല്ലത്.
വീട്ടിൽ ലാന്റ് ഫോൺ മാത്രമുണ്ടായിരുന്ന കാലം കടന്നു പോയി. വീട്ടിലെ ഒരംഗത്തിന്റെ കയ്യിൽ രണ്ടും മൂന്നും സ്മാർട് ഫോണുകൾ വരെയാണ് ഇന്നുള്ളത്. ഭർത്താവും കുട്ടികളും വീട്ടിൽ നിന്നിറങ്ങിയാൽ വീടിനകത്ത് ഒറ്റയ്ക്കിരിക്കുന്ന വീട്ടമ്മമാർക്ക് ആശ്വാസമാകുന്നതും സ്മാർട് ഫോണുകൾ തന്നെ. ഫേസ്ബുക്കും വാട്സ് ആപ്പും സൗഹൃദങ്ങളുടെ പുത്തൻ ലോകമാണ് ഇവർക്ക് മുന്നിൽ തുറന്നിടുന്നത്. ദാമ്പത്യബന്ധങ്ങളിലെ വിരസതയും വഴക്കുകളും ഇവരെ ചാറ്റുകളുടെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുന്നു. പരിചയമുള്ളവരും അല്ലാത്തവരുമായുള്ള സൗഹൃദങ്ങളിൽ ഇവർ അഭയം തേടുന്നു. ഭർത്താവിന്റെ അമിതമായ ഫേസ്ബുക്ക്, വാട്സ് ആപ്പ് ഉപയോഗം കണ്ട് ഇതിലേക്ക് ആകർഷിക്കപ്പെടുന്ന വീട്ടമ്മമാരും കുറവല്ല. പിന്നീട്, ഇവരും ഇവയ്ക്ക് അടിമകളായി മാറുന്നു. കിടപ്പറയിൽ മുഖംതിരിഞ്ഞ് കിടന്ന് സ്മാർട് ഫോണിൽ സല്ലപിക്കുന്ന ദമ്പതികളാണ് യുവതലമുറയിലേറെയും. സാങ്കേതിക നൽകുന്ന മായികതയിൽ ലയിച്ച് കുടുംബത്തെ തള്ളിപ്പറയാൻ മടിക്കില്ല ഇത്തരക്കാർ. ഫോണിലൂടെ സംസാരിക്കുമ്പോൾ അല്ലെങ്കിൽ ചാറ്റ് ചെയ്യുന്ന ആൾ ഏതു തരക്കാരനാണെന്ന് ചിന്തിക്കാനുള്ള വിവേകം പോലും വീട്ടമ്മമാർ കാണിക്കാറില്ല എന്നതാണ് സത്യം.
സന്ധ്യ സമയം മുതൽ സീരിയലുകളുടെ ബഹളമാണ് വീടുകളിലെ സ്വീകരണ മുറികളിൽ. മിക്ക സീരിയലുകളും പറയുന്നത് അവിഹിത ബന്ധങ്ങളുടെ കഥകൾ. ഇത്തരം കഥകളിൽ ഭർത്താവും കുട്ടികളുമൊത്തുള്ള ജീവിതത്തേക്കാൾ സന്തുഷ്ടരാണ് അവിഹിത ബന്ധങ്ങളിലെ സ്ത്രീകൾ. ഇവയുടെ തുടർച്ചയായ കാഴ്ച സ്ത്രീകൾക്ക് നൽകുന്നതാകട്ടെ അവിഹിത ബന്ധങ്ങളിൽ തെറ്റില്ലെന്ന കാഴ്ചപ്പാടും. ഇതൊക്കെയാണ് വേലി ചാടാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.
വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നവരുടെ വിളനിലമാണ് ഫേസ്ബുക്ക്. ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ പരിചയമുള്ളവരുടേതാണെന്ന് ഉറപ്പ് വരുത്തണം.
കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന എല്ലാവർക്കും മൊബൈൽ നമ്പർ കൈമാറുന്ന ശീലത്തിന് മാറ്റം വരുത്തുക. വാട്സ് ആപ്പിലേക്ക് ചാറ്റ് റിക്വസ്റ്റ് വരാൻ അധികം താമസമില്ല.
സോഷ്യൽ സൈറ്റുകളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സുഹൃത്തുക്കൾക്ക് മാത്രം കാണാൻ പാകത്തിന് സെറ്റിംഗ്സിൽ മാറ്റം വരുത്തുക.
അനാവശ്യ ചാറ്റുകൾ പ്രോത്സാഹിപ്പിക്കാതിരിക്കുക
അപരിചിതരിൽ നിന്ന് ഇഷ്ടമില്ലാത്ത മെസേജുകളോ മറ്റോ വന്നാൽ പരാതിപ്പെടാൻ മടിക്കരുത്. പൊലീസിന്റെ ഒരുവിളി ചെന്നാൽ പത്തി മടക്കുന്ന ഞരമ്പുരോഗികളാണ് ഏറെയും.