ന്യൂ ഡല്‍ഹി: കെ. ബാബുവിനെയും അടൂര്‍ പ്രകാശിനെയും മത്സരംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയാൽ താനും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി. കെ. ബാബുവിനെയും അടൂര്‍ പ്രകാശിനെയും മത്സരരംഗത്ത് നിന്ന് മാറ്റിയാണ് കോണ്‍ഗ്രസിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് പുതിയ ഫോര്‍മുല മുന്നോട്ട് വെച്ചത്. എന്നാല്‍ ഇവരെ മാറ്റുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായ താനും മാറാമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. എ.കെ ആന്റണിയും സുധീരനും നയിക്കട്ടേയെന്നും താന്‍ പ്രചരണ രംഗത്ത് സജീവമാകാമെന്നും ഉമ്മന്‍ചാണ്ടി സ്‌ക്രീനിംഗ് കമ്മറ്റിയില്‍ നിലപാടെടുത്തു.
കെ.ബാബു, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരെ ഒഴിവാക്കണമെന്ന നിലപാടില്‍ വി.എം.സുധീരൻ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്റ് പുതിയ ഫോര്‍മുല നിര്‍ദ്ദേശിച്ചത്. അടൂര്‍ പ്രകാശ് കോന്നിയിലും, കെ.ബാബു തൃപ്പൂണിത്തുറയിലും നിലവില്‍ എംഎല്‍എമാരാണ്. ആരോപണ വിധേയര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ തര്‍ക്കസീറ്റുകളില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും സോണിയ ഗാന്ധിയെ കണ്ടു. കോന്നി, തൃക്കാക്കര തുടങ്ങിയ തര്‍ക്കമണ്ഡലങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.