ആറ്റിങ്ങൽ: നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവതിയെ കൊലപ്പെടുത്തിയത് കാമുകനായ ഷിജു തന്നെയാണെന്ന് പൊലീസ്.ആത്മഹത്യാശ്രമം നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ പി.എസ്. ഷിജുവിന്റെ (27) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഷിജു അപകടനില തരണം ചെയ്തെങ്കിലും മൊഴിയെടുക്കാനുള്ള അവസ്ഥയിലായിട്ടില്ല. വെഞ്ഞാറമൂട് പാലാംകോണം സൂര്യാഭവനിൽ ശശിധരൻനായരുടെ മകളും പിരപ്പൻകോട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ സൂര്യ എസ്. നായരെ ബുധനാഴ്‌ച രാവിലെ പത്തിന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് ഷിജു വെട്ടിക്കൊലപ്പെടുത്തിയത്.
സൂര്യ എസ്. നായർ (23) കൊല്ലപ്പെട്ടതിനു പിന്നാലെ കാമുകനായിരുന്ന ഷിജു കൊല്ലത്ത് ഒരു ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ താമസിച്ച കൊല്ലത്തെ ഹോട്ടലിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. സൂര്യയുടെ ബാഗിൽ നിന്നു ലഭിച്ച കത്തിന് സമാനമായ രീതിയിലുള്ള കത്താണ് ഷിജു ആത്മഹത്യയ്ക്ക് ശ്രമിച്ച ലോഡ്ജ് മുറിയിൽ നിന്നും പൊലീസ് കണ്ടെത്തിയത്.
പരപുരുഷബന്ധം ആരോപിച്ച് ഷിജു പലതവണ സൂര്യയുമായി വഴക്കിട്ടിരുന്നെന്നും സംശയം വളർന്ന് സൂര്യയെ വകവരുത്തുന്ന മാനസിക നിലയിലേക്ക് എത്തിയതായുമാണ് പൊലീസ് നിഗമനം. സൂര്യയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഷിജു ഫേസ് ബുക്ക് സുഹൃത്തുക്കളോടും സഹപാഠികളോടും മാസങ്ങളായി അന്വേഷിച്ചു വരികയായിരുന്നു. ഇവരിൽ അടുത്ത സുഹൃത്തുക്കളോട് അവളെയും കൊന്ന് താനും ചാകുമെന്ന് പറഞ്ഞിരുന്നതായും അറിയുന്നു. എന്നാൽ ഷിജു ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ഉറ്റ ചങ്ങാതിമാർ പോലും കരുതിയില്ല.
മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്നു ലഭിച്ച സൂര്യയുടെ മൊബൈൽ ഫോണും സൂര്യയുടേതെന്ന് വരുത്തിത്തീർക്കാൻ ഷിജു എഴുതി വച്ച കത്തുമാണ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഷിജുവിന്റെ ഫോണിൽ നിന്ന് സംഭവം നടന്ന ദിവസം രാവിലെ സൂര്യയുടെ ഫോണിലേക്ക് വന്ന കാളുകളും ഇരുവരും ആറ്റിങ്ങൽ ടൗണിൽ മണിക്കൂറുകളോളം ഉണ്ടായിരുന്നെന്ന് തെളിയിക്കുന്ന ടവർ ലൊക്കേഷനുമെല്ലാം കൊലപാതകം നടത്തിയത് ഷിജു തന്നെയെന്ന് ഉറപ്പിക്കാൻ പൊലീസിനെ സഹായിച്ചു.
നന്നാക്കാൻ സൂര്യ പലവട്ടം ശ്രമിച്ചിട്ടും നടന്നില്ല; ആറ്റിങ്ങൽ കൊലപാതകം നടന്നത് ഇങ്ങനെ:
RELATED ARTICLES