ശോഭനയ്ക്ക് ദേശീയ – സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമാണ് നാഗവല്ലി. ആ കഥാപാത്രത്തിന്റെ വിജയത്തിന് ഡബ്ബിങ് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗ്യ ലക്ഷ്മിയാണ് നാഗവല്ലിക്ക് ശബ്ദം നല്‍കിയതെന്ന് 23 വര്‍ഷമായി ആസ്വാദകരും വിശ്വസിച്ചു. എന്നാൽ, ‘ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി…..’ എന്ന് തുടങ്ങുന്ന മണിച്ചിത്രത്താഴ് ചിത്രത്തിലെ ഡയലോഗ് ഡബ്ബ് ചെയ്തത് ഭാഗ്യ ലക്ഷ്മി അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഫാസില്‍. മനോരമ വാരികയിലെ ഓര്‍മപ്പൂക്കള്‍ എന്ന പക്തിയിലാണ് ഫാസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയാണ്. അതുകൊണ്ട് തന്നെ, നാഗവല്ലിയ്ക്കും ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മി തന്നെയാവും എന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ആ ശബ്ദത്തിനുടമ ദുര്‍ഗ്ഗ എന്ന തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് എന്ന് ഫാസിൽ പറയുന്നു.
ശോഭനയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയാണ്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ശബ്ദം മാറ്റി ഭാഗ്യലക്ഷ്മി തന്നെയാണ് ഡബ്ബ് ചെയ്തത്. പക്ഷെ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം, തമിഴ് ശബ്ദങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയാണ് നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത്. അന്നത് ഭാഗ്യ ലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെ നാള്‍ ഭാഗ്യ ലക്ഷ്മിയും ധരിച്ചു വച്ചത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.
ഫാസിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ്എം ചാനലായ റേഡിയോ മാംഗോയിലൂടെ ദുര്‍ഗ്ഗ സന്തോഷം അറിയിച്ചു. ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ സംവിധായകന്‍ തന്നെ അത് വെളിപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും ദുര്‍ഗ്ഗ പറഞ്ഞു.
”ഡബ്ബിങ്ങ് കഴിഞ്ഞതോടെ എന്റെ ജോലി കഴിഞ്ഞു. ഫാസിൽ സാറും കൂട്ടരും കേരളത്തിലേക്ക് തിരിച്ചു പോയി. പടം ഇറങ്ങിക്കഴിഞ്ഞ് പിന്നെ അവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജ രവി എന്റെ സുഹൃത്താണ്, ശ്രീജ പറഞ്ഞിട്ടാണ് അവിടെ നടന്ന കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞത്. ഫാസിൽ സാറിന്റെ നമ്പരൊക്കെ ഉണ്ടായിരുന്നെങ്കിലും ഡബ്ബിങ്ങിലെ തുടക്കകാരി എന്ന നിലയിൽ വിളിച്ച് ചോദിക്കാനൊന്നും ധൈര്യമില്ലായിരുന്നു” ദുര്‍ഗ്ഗ പറഞ്ഞു.