5000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ റാപ്പിഡ് അലേര്‍ട്ട് സംവിധാനം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. “ഒരാൾ യുപിഐ ഉപയോഗിച്ച് 5000 രൂപ മൂല്യമുള്ള ഒരു വസ്തു ഓര്‍ഡര്‍ ചെയ്തു എന്ന് കരുതുക. അയാളുടെ ബാങ്കില്‍ നിന്ന് തുക പിൻവലിക്കുന്നതിന് മുമ്ബ് ഒരു വെരിഫിക്കേഷൻ മെസേജോ ഇടപാട് സ്ഥിരീകരിക്കുന്നതിനായുള്ള ഫോണ്‍ കോളോ ലഭിച്ചേക്കാം,” സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ്, റവന്യൂ, ധനകാര്യ സേവന വകുപ്പ് ഉദ്യോഗസ്ഥര്‍, ഇലക്‌ട്രോണിക്‌സ്, ഇൻഫര്‍മേഷൻ ടെക്‌നോളജി മന്ത്രാലയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരടങ്ങുന്ന ധനകാര്യ മന്ത്രാലയത്തിന്റെ സമ്മേളനത്തിനിടെയാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. രാജ്യത്തെ സൈബര്‍ സാമ്ബത്തിക തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയിലാണ് ഈ ആശയം കൊണ്ടുവന്നത്. പല സ്ഥാപനങ്ങളും ഇതിനോടകം ഈ രീതി പിന്തുടരുന്നുണ്ട്. ഉയര്‍ന്ന തുകയുടെ ഇടപാടുകളിലാണ് അവര്‍ ഈ അലേര്‍ട്ട് സംവിധാനം പിന്തുടരുന്നത്. രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി യുപിഐ മുഖേന പണമിടപാട് നടത്തുമ്ബോള്‍ പണം ക്രെഡിറ്റ് ആകാൻ നാല് മണിക്കൂറെങ്കിലും കാലതാമസം കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് ഉപയോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.