ഡീപ്‌ഫേക്ക് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ ഉടന്‍ തയ്യാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡീപ്‌ഫേക്കുകളുടെ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യോഗം വിളിച്ചിരുന്നു. എഐ ഉപയോഗിക്കുന്ന മുന്‍നിരയിലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും കമ്പനികളുടെയും യോഗം നടത്തിയതായി കേന്ദ്രമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാല് കാര്യങ്ങളില്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന രീതിയിലോ പുതിയ നിയമത്തിന്റെ രൂപത്തിലോ ആയിരിക്കും നിയന്ത്രണങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡീപ്‌ഫേക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”നിയന്ത്രണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന് തന്നെ തുടക്കം കുറിക്കും. അടുത്തയോഗം ഡിസംബര്‍ ഒന്നിനാണ് നടക്കുക. ഇന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ കരട് രൂപവും തുടര്‍നടപടികളും അന്ന് ചര്‍ച്ച ചെയ്യും. ഡീപ് ഫേക്കുകള്‍ തിരിച്ചറിയുന്നത് മുതല്‍ അവബോധം വളര്‍ത്തുന്നത് വരെയുള്ള നാല് കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. അവയില്‍ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്” കേന്ദ്രമന്ത്രി പറഞ്ഞു. ഏറെക്കാലമായി ഡീപ്‌ഫേക്കുകള്‍ ഇന്റര്‍നെറ്റില്‍ സജീവമാണെങ്കിലും അടുത്തിടെ നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചതാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.