കിങ്സ്റ്റണ്‍ : വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ജയം ഏതാണ്ട് ഉറപ്പിച്ച ടീം ഇന്ത്യ പൊരുതുന്നത് മഴയോട് മാത്രം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 304 റണ്‍സിന്റെ ലീഡ് വഴങ്ങിയ ആതിഥേയരെ രക്ഷപ്പെടുത്തി നാലാംദിനം മഴയില്‍ കുതിര്‍ന്നു. നാലാം ദിനം മത്സരം നടന്ന വെറും 15.5 ഓവറുകള്‍ക്കുള്ളില്‍ തന്നെ 48 റണ്‍സിന് നാല് വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ വിന്‍ഡീസിന് പതിവ് പോലെ മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷാന്തിന്റെ പന്തില്‍ രാജേന്ദ്ര ചന്ദ്രിക (1) ക്ലീന്‍ ബോള്‍ഡ്. പിന്നീട് സ്‌കോര്‍ 41ല്‍ നില്‍ക്കെ മറ്റൊരു ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ബ്രാത്ത്‌വെയ്ത്തും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മിശ്രയുടെ പന്തില്‍ രാഹുല്‍ പിടിച്ചാണ് ബ്രാത്ത്‌വെയ്ത്ത് (23) പുറത്തായത്. തുടര്‍ന്ന് സാമുവല്‍സ് (0) വന്നപോലെ മടങ്ങി. മുഹമ്മദ് ഷമ്മി ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ഒടുവില്‍ മഴമൂലം കളി നിര്‍ത്തിവെക്കുന്നതിന് തൊട്ടുമുമ്പ് അവസാന പന്തില്‍ ബ്രാവോയും (20) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഷമ്മിക്ക് തന്നെയായിരുന്നു ഈ വിക്കറ്റും.
ഒന്നാം ഇന്നിംഗ്‌സില്‍ ഒന്‍പതിന് 500 എന്ന കൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യ ബാറ്റിങ് നിര്‍ത്തിയത്. കെ.എല്‍.രാഹുലിന്റെ സെഞ്ചുറിക്കു പിന്നാലെ അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്കു വേണ്ടി ശതകം തികച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: