ബംഗളുരു: ഇതിനെയാണ് വിജയം എന്ന് പറയുന്നത്. ട്വൻറി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാടകീയ ജയം. അവസാന പന്തുവരെ ആവേശം നിലനിന്ന മത്സരത്തിൽ ഇന്ത്യ ഒരു റണ്ണിന് ബംഗ്ലാദേശിനെ തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 145 റൺസിൽ അവസാനിച്ചു.
ജയിക്കാൻ അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരിക്കെ ആദ്യ മൂന്നു പന്തിൽ രണ്ടു ബൗണ്ടറികൾ സഹിതം ബംഗ്ലാദേശ് ഒൻപത് റൺസെടുത്തു. ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ടീം ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെയും ശിഖര്‍ധവാന്‍െയും ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കി. ഡ6 പന്തിൽ 18 റൺസെടുത്ത രോഹിത് ശർമയെ മുസ്തഫിസുർ റഹ്മാൻ പുറത്താക്കി. 23 റൺസെടുത്ത ശിഖർ ധവാനെ ഷാക്കിബ് അൽഹസനും പറഞ്ഞയച്ചു. തുടർന്നു ക്രീസിലെത്തിയ വിരാട് കോഹ്‌ലി 24 റൺസെടുത്തു പുറത്തായി. മികച്ച ഫോമിൽ കളിച്ച സുരേഷ് റെയ്‌ന(30)ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മധ്യനിരയുടെ മോശം പ്രകടനം കൂറ്റൻ സ്കോറിലേക്കുളള കുതിപ്പ് തടഞ്ഞു.