ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം സമ്പൂര്‍ണ വിജയം. ഇന്നലെ നടന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ആറ് വിക്കറ്റിനു ജയിച്ചാണു പര്യടനത്തില്‍ ഇന്ത്യ ആധിപത്യം പൂര്‍ണമാക്കിയത്. ടെസ്‌റ്റ് പരമ്പരയും ഇന്ത്യ തൂത്തു വാരിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 238 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 21 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 30-ാം ഏകദിന സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 73 പന്തില്‍ 63 റണ്ണെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യയുടെ ലക്ഷ്യം അനായാസമാക്കിയത്.
കോഹ്ലി 116 പന്തില്‍ 110 റണ്ണുമായി പുറത്താകാതെനിന്നു. 239 റണ്‍ പിന്തുടര്‍ന്ന ഇന്ത്യക്കു മികച്ച തുടക്കമല്ല ലഭിച്ചത്. അഞ്ച് റണ്ണെടുത്ത ഓപ്പണര്‍ അജിന്‍ക്യ രഹാനെ മലിംഗയുടെ പന്തില്‍ മുനവീര പിടിച്ചു പുറത്തായി. വൈകാതെ സഹ ഓപ്പണര്‍ രോഹിത് ശര്‍മയും (20 പന്തില്‍ 16) മടങ്ങി. ഫെര്‍ണാണ്ടോയുടെ പന്തില്‍ പുഷ്‌പകുമാര പിടിച്ചാണു രോഹിത് ശര്‍മ പുറത്തായത്. മനീഷ് പാണ്ഡെയും (53 പന്തില്‍ 36) കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. പാണ്ഡെ മടങ്ങിയതിനെ തുടര്‍ന്നാണു ജാദവ് ക്രീസിലെത്തിയത്. ഏകദിനത്തിലെ എല്ലാ മത്സരങ്ങളും തോറ്റതോടെ ലങ്കയുടെ നേരിട്ടുള്ള ലോകകപ്പ് പ്രവേശനം നൂല്‍പ്പാലത്തിലൂടെയായി.
ആദ്യം ബാറ്റ് ചെയ്‌ത ലങ്കയെ 42 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്ത പേസര്‍ ഭുവനേശ്വര്‍ കുമാറാണു തകര്‍ത്തത്. പരമ്പരയില്‍ ഇതുവരെ വിക്കറ്റെടുക്കാതിരുന്ന ഭുവനേശ്വറിന് സെലക്‌ടര്‍മാരുടെ കണ്ണിലെ കരടാകാതിരിക്കാനായി. ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, യുത്സവേന്ദ്ര ചാഹാല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.