വിശ്വാസികള്‍ക്ക് ഇനി കഠിന പ്രാര്‍ഥനയുടെ ദിനങ്ങള്‍. കുരിശുമരണത്തിന് മുന്നോടിയായി യേശു കഴുതപ്പുറത്തേറി ജറൂസലം നഗരത്തിലേക്ക് പ്രവേശിച്ചതിന്‍റെ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഓശാന ആചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ യേശുവിന്‍റെ ജറൂസലം യാത്രയെ അനുസ്മരിപ്പിക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുകര്‍മങ്ങളും നടന്നു. ഒലിവ് ചില്ലകളേന്തി സ്വീകരിച്ചതിന്‍റെ ഓര്‍മയിൽ തെങ്ങിന്‍ കുരുത്തോലകള്‍ പ്രദക്ഷിണത്തിന് ഉപയോഗിച്ചു.
ഇതോടെ, അമ്പതു നോമ്പിലെ വിശുദ്ധദിനങ്ങളായ കഷ്ടാനുഭവയാഴ്ചക്കും തുടക്കമായി. ക്രിസ്തീയ ക്ഷമയുടെയും സഹനത്തിന്‍റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ യേശുവിനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദനൃത്തം ചെയ്തും ആയിരങ്ങള്‍ എതിരേറ്റതിന്‍റെ അനുസ്മരണമാണ് ഓശാന. അതിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല വിതരണവും വിശുദ്ധകുര്‍ബാനയും ഘോഷയാത്രയും നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.