ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം രചിച്ചുകൊണ്ട് ഇന്ത്യയുടെ പി.എസ്.എല്‍.വി. സി-34 ഇന്ന് രാവിലെ 9.26-നാണ് ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ ബഹിരാകാശഗവേഷണ കേന്ദ്രത്തില്‍ നിന്നും 20 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നു. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്‍ഡൗണ്‍ നേരത്തെ ആരംഭിച്ചിരുന്നു. കൃത്യമായ നീക്കങ്ങളോടെ തന്നെ കാര്യങ്ങളുടെ മുന്നൊരുക്കം നടത്തിയ ഐഎസ്‌ആര്‍ഒ കൃത്യയതോടെയാ തന്നെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഭൗമ നിരീക്ഷണത്തിന് സഹായിക്കുന്ന കാര്‍ട്ടോസാറ്റ്-2 ആണ് വിക്ഷേപിക്കുന്ന ഇന്ത്യയുടെ പ്രധാന ഉപഗ്രഹം. ഗൂഗിള്‍ കമ്ബനിയായ ടെറ ബെല്ലയുടെ സ്കൈ സാറ്റ് ജെന്‍ 2-1 എന്ന ഉപഗ്രഹമാണ് മറ്റൊരു പ്രമുഖ ഉപഗ്രഹം.
ഭൗമ ചിത്രങ്ങള്‍ എടുക്കുകയാണ് ഗൂഗിളിന്റെ 110 കിലോഗ്രാം വരുന്ന ഉപഗ്രഹത്തിന്റെ ലക്ഷ്യം. അമേരിക്ക, കാനഡ, ജര്‍മ്മനി. ഇന്തോനീഷ്യ എന്നീരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി സി-34 ബഹിരാകാശത്തെത്തിക്കും. സത്യഭാമ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത രണ്ട് ഉപഗ്രഹങ്ങളും ഇതിനൊപ്പമുണ്ട്. 727.5 കിലോഗ്രാം ഭാരമുള്ള കോര്‍ട്ടോസാറ്റ് -2 ഉള്‍പ്പെടെ 1,288 കിലോഗ്രാം ഭാരമാണ് പിഎസ്.എല്‍വി. സി-34 വഹിക്കുക. 26 മിനിറ്റും 30 സെക്കന്റുംകൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കാമെന്നാണ് ഐ.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് 20 ഉപഗ്രഹങ്ങള്‍ ഇന്ത്യ ഒറ്റയടിക്ക് ബഹിരാകാശത്തെത്തിക്കുന്നത്. നേരത്തെ 2008 ഏപ്രിലില്‍ 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതാണ് ഇതിന് മുമ്ബുള്ള ഇന്ത്യയുടെ ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: