ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.കോയമ്പത്തൂരില്‍ നിന്ന് കൊച്ചിക്ക് പോകുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞത്. ലോറിയുടെ ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
അതേസമയം ചരക്കുലോറി ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ദിവസേന ലോഡ് എത്തുന്നതു മുടങ്ങുന്നതോടെ പ്രാദേശിക വിപണിയിൽ വില ഉയർന്നേക്കും. വരും ദിവസങ്ങളിൽ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത.
അയൽസംസ്ഥാനങ്ങളിൽനിന്നായി അഞ്ച് അതിർത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും അറന്നൂറോളം ലോറികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇന്നലെ മുതൽ ഈ ലോറികളിലുള്ള പഴം, പച്ചക്കറി വരവ് മുടങ്ങി. ചെറിയ വാഹനങ്ങൾ സമരത്തിനില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകാനാണു സാധ്യത. ഡീസൽ വിലവർധന, തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കേരളത്തിലും സമരം. സംസ്ഥാനാന്തര പെർമിറ്റുള്ള അരലക്ഷം ലോറികൾ ഉൾപ്പെടെ ആകെ 90,000 ലോറികളാണു കേരളത്തിൽ പണിമുടക്കുന്നത്.