സന്നിധാനത്ത് പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ശബരിമലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചു. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. ഈ തീര്‍ത്ഥാടനകാലത്തേക്കാണ് നിരീക്ഷകരുടെ നിയമനം.
പൊലീസിന് മാന്യമായി പരിശോധന നടത്താണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലില്‍ വിരിവെയ്ക്കാവുന്നതാണെന്നും കോടതി പറഞ്ഞു. പൊലീസില്‍ വിശ്വസമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കെഎസ്ആര്‍ടിസി തുടര്‍ച്ചയായി സര്‍വ്വീസ് നടത്തണം. ഭക്ഷണവും വെള്ളവും ദിവസം മുഴുവന്‍ ലഭ്യമാക്കണം തുടങ്ങി നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടു വച്ചു.
അതേസമയം ശബരിമലയില്‍ മുറികള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. ശബരിമലയിലെ താമസ സൗകര്യങ്ങൾ അടപ്പിക്കാൻ ഏത് സാഹചര്യത്തിലാണ് പോലീസ് നോട്ടീസ് നല്‍കിയതെന്ന് കോടതി ചോദിച്ചു. പമ്പയിൽ സൗകര്യം ഇല്ലെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ പോലീസ് നോട്ടീസ് അന്ന് തന്നെ പിൻവലിച്ചു എന്നു എജി പറയുന്നു. എന്നാൽ പിൻവലിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കിയില്ലെന്നും കോടതി വിമര്‍ശിച്ചു. ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.