ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം. നികുതി വരുമാനമാണ് ആ പണം കണ്ടെത്താനുള്ള പ്രധാന മാർഗം. വിമർശനം ഉന്നയിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയാറല്ല. അവർക്കും നികുതി വരുമാനം ആവശ്യമാണ്.എണ്ണവില ഉയര്‍ന്നതും സംസ്ഥാന നികുതിയുമാണ് വില വര്‍ദ്ധനവിന് കാരണമായത്. യുഎസിൽ വീശിയടിച്ച ഇർമ കൊടുങ്കാറ്റും ഇവിടെ ഇന്ധനവില വർധിക്കാൻ കാരണമായെന്നു ജയ്റ്റ്ലി പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിലൂടെ കേന്ദ്ര സർക്കാരിനു കിട്ടിയത് 6.2 ലക്ഷം കോടി രൂപയുടെ ലാഭമാണ്. മൻമോഹൻ സിങ് അധികാരമൊഴിഞ്ഞ 2014 ൽ ക്രൂഡോയിൽ ഇറക്കുമതിക്കു ചെലവ് 8.65 ലക്ഷം കോടി രൂപയായിരുന്നത്, നരേന്ദ്രമോദി അധികാരമേറ്റു മൂന്നു വർഷം കഴിയുമ്പോൾ (2017) 2.52 ലക്ഷം കോടിയായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ ഇന്ധനം ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രധാന വരുമാനമാർഗമായ ഇന്ധനവിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ തയാറല്ല.
ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു.