മന്‍മോഹന്‍ സിങ്ങിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ കേന്ദ്രം വിശദീകരണം നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ ദേശസ്നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അധിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. അതേസമയം, കേന്ദ്രത്തിന്റ വിശദീകരണം തൃപ്തികരമാണെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു. ബിജെപിയുടെ വിശദീകരണം അംഗീകരച്ച പ്രതിപക്ഷം, നിലപാടിൽ നന്ദി പറയുകയും ചെയ്തു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയുമായി പാർട്ടിക്കു ബന്ധമില്ല. ഭാവിയിൽ അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ലെന്നു ഗുലാം നബി ആസാദ് പറഞ്ഞു.
ഗുജറാത്തിലെ പലൻപുരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസും പാകിസ്താനും കൈകോർക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉയർത്തിയത്. തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, ഈ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം സ്വവസതിയിൽ ഇന്ത്യയിലെ പാകിസ്താൻ സ്ഥാനപതി ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ ആരോപണം.