തിരുവനന്തപുരം: മലയാളഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച ബിൽ മന്ത്രിസഭ അംഗീകരിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്രമലയാളഭാഷാ നിയമം ഉറപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ തയ്യാറാക്കിയത്.
ബില്‍ തയ്യാറാക്കുന്നതിനുള്ള മെമ്മോറാണ്ടം ആദ്യം നിയമ വകുപ്പിന് നല്‍കി. അവര്‍ തയ്യാറാക്കിയ കരട് ബില്‍ ആര്‍. ഗോപാലകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍,, ഡോ. എം.ആര്‍. തമ്പാന്‍, ഡോ. കെ. ജയകുമാര്‍ എന്നിവരടങ്ങിയ സമിതി പരിശോധന നടത്തി. ഇതിനുശേഷം പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും ഹൈക്കോടതി രജിസ്ട്രാറുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഭേദഗതി വരുത്തിയ കരട് ബില്‍ നിയമ വകുപ്പ് സമര്‍പ്പിക്കുകയായിരുന്നു