തമിഴ്നാട്ടിൽലെ താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ കേസുമായി ബന്ധപ്പെട്ട് ലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് അറസ്റ്റിൽ. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായി. എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രൂപതയുടെ വിശദീകരണം ഇങ്ങനെ:
തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.