ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി നിരീക്ഷണത്തില്‍ തുടരുന്നു. കലൈജ്ഞരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നുമുള്ള ഡിഎംകെ നേതാക്കളുടെ അഭ്യര്‍ഥന അവഗണിച്ച് ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ആശുപത്രി പരിസരത്തു തുടരുകയാണ്. വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ട്. കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കെത്തി.
രാത്രി 10.15 നു മുന്‍ കേന്ദ്ര മന്ത്രി രാജ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി മെഡിക്കല്‍ ബുള്ളറ്റിനിലെ ഹ്രസ്വവിവരങ്ങള്‍ അതേപടി ആവര്‍ത്തിച്ചുവെങ്കിലും കൂടുതല്‍ പ്രതികരണങ്ങള്‍ ഒഴിവാക്കി. രാത്രി ഏഴരയോടെ കരുണാനിധിയുടെ സ്ഥിതി വഷളായതിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്നു കുടുംബാംഗങ്ങളും മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലേക്കു പാഞ്ഞെത്തി. അതോടെ, അഭ്യൂഹങ്ങളും ശക്തമായി. കൂടുതല്‍ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. രാത്രി 9.50 നു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിതി വഷളായെങ്കിലും പിന്നീടു മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിന്‍. ബഹളം തുടര്‍ന്ന പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ രാജ വാഹനത്തിനു മുകളില്‍ കയറി നിന്നു മൈക്കിലൂടെ അഭ്യര്‍ഥന നടത്തിയെങ്കിലും ഫലിച്ചില്ല. നേതാക്കളുടെ വാക്കുകള്‍ പാഴായതോടെ അതുവരെ നിയന്ത്രണം പാലിച്ച പൊലീസ് ലാത്തി വീശുകയായിരുന്നു. കരുണാനിധിയുടെ കുടുംബാംഗങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം കാരണം വാഹനങ്ങള്‍ക്കു പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണു പൊലീസ് ഇടപെട്ടത്. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായി.