മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ വീഴ്ച്ചപറ്റിയിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. മഹിജയെ ചവിട്ടിവീഴ്ത്തിയെന്നും വലിച്ചിഴച്ചെന്നുമുള്ള ആരോപണങ്ങള്‍ റേഞ്ച് ഐജി മനോജ് ഏബ്രഹാം തള്ളി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്ക് മുന്നില്‍ ഗൂഡാലോചന നടത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നാണ് ഐജിയുടെ കണ്ടെത്തല്‍.
ഡിജിപി ഓഫീസിന് മുന്നിലെ സംഭവത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കെഎം ഷാജഹാന്‍, ഷാജിര്‍ ഖാന്‍ ഭാര്യ, മിനി, ശ്രീകുമാര്‍, തോക്കു സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ ചേര്‍ന്നാണ് ഗൂഡാലോചന നടത്തിയത്. മഹിജയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസസൗകര്യമൊരുക്കിയത് ഷാജിര്‍ ഖാനാണ്. ഷാജിര്‍ ഖാന്‍ താമസിച്ചിരുന്നതും ഇവിടെത്തന്നെയാണ്. ജിഷ്ണു പ്രണോയ് സംഭവത്തില്‍ പൊലീനെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗമുള്ള എസ്‌യുസിഐ മുഖപത്രം പൊലീസിന് കിട്ടി. ഷാജിര്‍ ഖാനും ജിഷ്ണുവിന്റെ കുടുംബവും ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ പരസ്പരം ബന്ധപ്പെട്ടെന്ന് ഫോണ്‍ വിശദാംശങ്ങളില്‍ നിന്ന് മനസ്സിലായി. ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും നേരിട്ട് ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവില്ല.
സംഭവം കുറച്ച് കൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് ഐജി ആദ്യം കണ്ടെത്തിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനെ പൂര്‍ണമായും പിന്തുണയ്ക്കുകയും ഗൂഡാലോചന അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തതോടെയാണ് ഐജി അന്വേഷണം നടത്തിയത്.