ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകക്കെടുത്ത ജൻസനെ മുഖ്യ പ്രതിയാക്കിയായിരിക്കും പൊലീസ് കേസെടുക്കുക. പടക്കങ്ങൾക്കു പുറമേ മറ്റ് സ്ഫോഫോടകവസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിരുന്നോയെന്നതടക്കമുള്ള വിശദമായ പരിശോധയും ഇന്ന് നടക്കും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച ഡേവിസിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തഹസീൽദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും അപകടത്തിൽ കളക്ടർ വിശദീകരണം തേടിയിരിക്കുകയാണ്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് രേണു രാജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വൻ സ്ഫോടനമുണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. പടക്കശാലയിലെ സഹായിയായ ഡേവിസാണ് മരിച്ചത്. മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകും. കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്. ജെൻസൺ, ഫ്രെഡീന, കെ. ജെ മത്തായി, എസ്തതർ, എൽസ, ഇസബെൽ, നീരജ് എന്നിവർ പരിക്കേറ്റവരിൽപ്പെടുന്നു. അപകടസമയത്ത് കെട്ടിടത്തിനകത്തുണ്ടായിരുന്ന തൊഴിലാളികൾക്കും സമീപവാസികൾക്കുമാണ് പരിക്കേറ്റത്.