ഇടുക്കി: വേനല്‍ കടുത്തതോടെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്‌ന്നത് സംസ്‌ഥാനത്തെ വൈദ്യൂതി പ്രതിസന്ധിയിലേക്ക് നയിച്ചേക്കുമെന്നു റിപ്പോർട്ട്. വേനല്‍ മഴ കൂടി അകന്നു നിന്നാല്‍ കാര്യങ്ങള്‍ കടുപ്പമാകുമെന്നതാണ് ഭീതി. സംഭരണശേഷിയുടെ 40 ശതമാനം മാത്രമാണ് ഇടുക്കിയില്‍ ഇപ്പോഴത്തെ ജലനിരപ്പ്. സംസ്ഥാനത്തിന് വേണ്ട വൈദ്യൂതിയുടെ 40 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കിയില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 അടി കുറവാണെന്നത് ഇക്കാര്യത്തില്‍ കടുത്ത ഭീഷണിയിലാക്കിയിരിക്കുകയാണ്. വൃഷ്‌ടി പ്രദേശത്ത് വേനല്‍ മഴ കിട്ടാത്തതും കടുത്ത വേനലില്‍ അരുവികളും തോടുകളും വറ്റി വരണ്ട് നീരൊഴൂക്ക് കുറഞ്ഞതുമാണ് തിരിച്ചടിയായത്.
ദിനംപ്രതി ശരാശരി ഒമ്പതു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പ്പാദനം. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരിതത്തില്‍ ആകുമെന്നതാണ് വൈദ്യൂതി അധികൃതര്‍ നല്‍കുന്ന സൂചന. കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാർ അണക്കെട്ടുകളിലും ജലനിരപ്പ് താഴെയാണ്. രണ്ടാഴ്‌ചത്തെ വേനല്‍ ജലനിരപ്പ് ക്രമാതീതമായി താഴ്‌ത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ സംഭരണശേഷി 2403 അടിയാണ്. എന്നാല്‍ ഇപ്പോള്‍ ജലനിരപ്പ് 2343 അടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം 2362 അടി വെള്ളം ഈ സമയത്ത് ഉണ്ടായിരുന്നു.