ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സിബിഐ. വസ്തുത പരിശോധിക്കാതെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്. പിണറായി വിജയൻ വിചാരണ നേരിടണമെന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെ തെളിവുണ്ട്. ഇവര്‍ വിചാരണ നേരിടണമെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ ഒരു മാറ്റവും വരില്ല. ഹൈക്കോടതി വിധിയിൽ പിഴവുണ്ട്. പിണറായി കാനഡയിലുള്ളപ്പോഴാണു കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറിയത്. ഭീമമായ നഷ്ടമാണ് ഈ കരാറിലൂടെ കെഎസ്ഇബിക്കുണ്ടായത്. എസ്എൻസി ലാവ്‌ലിൻ വലിയ ലാഭമുണ്ടാക്കിയെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം.
ഈ കരാർ ലാവ്‌ലിൻ കമ്പനിക്കു നൽകുന്നതിനു പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാർ ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.