കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക സ്ഥാപനത്തിന്‍റെ രേഖകൾ പുറത്തായി. എട്ട് വര്‍ഷമെടുത്ത്, 25 റിപ്പോര്‍ട്ടര്‍മാരുടെ നേതൃത്വത്തില്‍ 76 രാജ്യങ്ങളിലെ 375 ജേര്‍ണലിസ്റ്റുകളുമായി സഹകരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പനാമാ പേപ്പറുകള്‍ പുറം ലോകം കണ്ടത്. ഇവിടത്തെ നിക്ഷേപകരില്‍ 500 ഏറെ ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം. പനാമയിലെ മൊസ്സാക് ഫൊന്‍സേക എന്ന സ്ഥാപനം കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.
അമിതാഭ് ബച്ചന്‍, എൈശ്വര്യാ റായ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, വ്യവസായി കുടുംബമായ അപ്പോളോ ഗ്രൂപ്പിലെ ഓംകാര്‍ കന്‍വാരടക്കം ഓമ്പത് കുടുംബാംഗങ്ങള്‍, അഡ്വ.ഹരീഷ് സാല്‍വേ, മുംബൈയിലെ മുന്‍ ഗുണ്ടാത്തലവന്‍ ഇഖ്ബാല്‍ മിര്‍ച്ചി, ഡിഎല്‍എഫ് ഉടമസ്ഥന്‍ കെ.പി.സിംഗ്, ബംഗാളിലെ രാഷ്ട്രീയ നേതാവ് ശിശിര്‍ ബജോറിയ, ലോക്‌സതാ പാര്‍ട്ടി നേതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരുടെ പേര് വിവരങ്ങളാണ് പുറത്തായത്. രേഖകളുടെ കൂടെ എതാണ്ട് 234 പാസ്‌പോര്‍ട്ടുകളും സ്ഥാപനം കൈകാര്യം ചെയ്തിട്ടുണ്ട്.
വഡോദര, പന്‍ച്കുല, ഡെറാഡൂണ്‍, മന്‍ഡ്‌സൂര്‍ എന്നിവിടങ്ങളിലെ നിരവധി വ്യവസായികളും പുറത്തുവിട്ട രേഖകളിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്കറ്റ് ഫ്രാന്‍ഞ്ചൈസിയുമായി ബന്ധപ്പെട്ട ചില സര്‍ക്കാര്‍ ഇടപാടുകളും കമ്പനി നടത്തിയിട്ടുള്ളതായി പുറത്തു വിട്ട രേഖകളിലുണ്ട്. അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി, മിഷേല്‍ പ്ലാറ്റിനി, ബ്രസീല്‍, ഉറുഗ്വെ, ഇംഗ്ലണ്ട്, തുര്‍ക്കി, സെര്‍ബിയ, നെതര്‍ലന്‍റ്സ് സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളും പനാമ പട്ടികയിലുണ്ടെന്നാണ് വിവരം.