ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറും ഉധംപുര്‍ ആക്രമണത്തിനു പിന്നിലെ പ്രധാനിയുമായ അബു ഖാസിം സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മിരിലെ കുല്‍ഗാം ജില്ലയില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം പരിശോധനയ്ക്ക് എത്തിയത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നു പുലർച്ചെ വരെ നീണ്ടു നിന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സൈന്യത്തിന് നേരെ ഒരു സംഘം ഭീകരർ വെടിവയ്ക്കുകയായിരുന്നു. ആർആർ റൈഫിൾ 14 സുരക്ഷാ സൈന്യത്തിന് നേരെയായിരുന്നു ആക്രമണം.
കശ്മീരില്‍ സുരക്ഷാ സൈനികരുമായുണ്ടായ നിരവധി പ്രധാന ആക്രമണങ്ങളില്‍ പങ്കെടുത്ത ഇയാള്‍ക്കായി രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും ഏറെക്കാലമായി അന്വേഷണങ്ങള്‍ നടത്തിയിരുന്നു.
2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പുരയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 11 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജമ്മുകശ്മീരിലെ തീവ്രവാദ വിരുദ്ധ സേനയിലെ മികച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്ന അല്‍താഫ് അഹമ്മദിനെ കൊലപ്പെടുത്തിയതും ഇയാളുടെ നേതൃത്വത്തിലുള്ള തീവ്രവാദികളായിരുന്നു.