തിരുവനന്തപുരം ∙ ബാർ കോഴക്കേസിൽ അഭിപ്രായ പ്രകടനം നടത്തിയ പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എംഡി ഡിജിപി ജേക്കബ് തോമസിന്റെ നടപടിയെ വിമർശിച്ച് ഡിജിപി സെൻകുമാർ. ജേക്കബ് തോമസ് ബാർ കോഴക്കേസ് കൈകാര്യം ചെയ്തിട്ടില്ല. ജേക്കബ് തോമസിനെതിരെ അച്ചടക്ക ലംഘനത്തിനു നടപടി വേണ്ടിവരുമെന്നും സെൻകുമാർ പറഞ്ഞു.
അച്ചടക്ക ലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകും. വിൻസൺ.എം. പോൾ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹം ബാർ കോഴക്കേസിൽ നടത്തിയത് സ്വാഭാവിക ഇടപെടൽ മാത്രമാണെന്നും ഡിജിപി വ്യക്തമാക്കി.
ബാർ കോഴകേസിൽ കോടതിയുടേതു നല്ല തീരുമാനമാണെന്നായിരുന്നു വിജിലൻസ് മുൻ അഡീഷനൽ ഡയറക്ടർ കൂടിയായ ഡിജിപി ജേക്കബ് തോമസ് പറഞ്ഞത്. കോടതി അതിന്റെ ജോലി ഭംഗിയായി നിർവഹിച്ചു. ഏത് അന്വേഷണത്തിലും ഒട്ടേറെ തടസങ്ങളുണ്ടാകാറുണ്ട്. അത്തരം തടസങ്ങൾ ബാർ കോഴ കേസിന്റെ അന്വേഷണത്തിലുമുണ്ടായെന്നും ബാർകോഴ കേസിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നു ബോധ്യമായതിനാലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നുമാണ് ജേക്കബ് തോമസ് പ്രതികരിച്ചത്.