വീഡിയോ ചിത്രീകരിക്കാനായി മൊബൈൽടവറിൽ കയറി കുടുങ്ങിപ്പോയ യൂട്യൂബ് താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് യൂട്യൂബറുടെ സാഹസികത പോലീസിനും അഗ്നിരക്ഷാസേനയ്ക്കും തലവേദനയായത്. ടവറിനുമേൽ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഗ്രേറ്റർ നോയ്ഡയിലെ ടിഗ്രി ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
യൂട്യൂബറായ നിലേശ്വർ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ ‘റീച്ചി’നായി മൊബൈൽടവറിൽ വലിഞ്ഞുകയറിയത്. നിലവിൽ 8870 സബ്സ്ക്രൈബേഴ്സാണ് നിലേശ്വരിൻ്റെ യൂട്യൂബ് ചാനലിനുള്ളത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സ് വർധിപ്പിക്കുമെന്നും യുവാവിൻ്റെ കണക്കുക്കൂട്ടൽ.
മൊബൈൽടവറിൽ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി ഒരുസുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വർ എത്തിയത്. തുടർന്ന് ഇയാൾ ടവറിന് മുകളിലേക്ക് കയറാൻ തുടങ്ങി. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇതെല്ലാം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെ യുവാവ് മൊബൈൽടവറിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവം കണ്ട് ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ യൂട്യൂബിൻ്റെ സുഹൃത്ത് ചിത്രീകരണം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി.
എന്നാൽ, ടവറിൽ കയറിയ നിലേശ്വർ താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസ് അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. സാമൂഹികമാധ്യമങ്ങളിൽ വൈറലാകാനായി ആരും ഇത്തരം അപകടംനിറഞ്ഞ പ്രവൃത്തികളിൽ ഏർപ്പെടരുതെന്നാണ് പോലീസിൻ്റെ അഭ്യർത്ഥന.