എൽഡിഎഫ് സർക്കാറിന്റെ മദ്യനയത്തെ പിന്തുണച്ച് മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ. സർക്കാരിന്റെ മദ്യനയത്തിനെതിരെ ഇന്ന് പ്രതിഷേധ പരിപാടികൾ നടത്താൻ യു ഡി എഫ് തീരുമാനിച്ചിരിക്കെയാണ് ഷിബു ബേബി ജോൺ വ്യത്യസ്ത നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്.
എൽ.ഡി.എഫ് മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ ബാർ പൂട്ടൽ നയം തികച്ചും വൈകാരികവും അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. ഈ തീരുമാനമാണ് യു.ഡി.എഫിന് തുടർ ഭരണം ഇല്ലാതാക്കിയതെന്നും എന്നാൽ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷിബു ബേബി ജോൺ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. മുൻ സർക്കാരിന്റെ മദ്യനയം രൂപീകരിച്ച മന്ത്രിസഭയിലെ അംഗമായിരുന്നു ഷിബു ബേബി ജോൺ.അതുകൊണ്ട് തന്റെ അദ്ദേഹത്തിന്റെ നിലപാടുമാറ്റം യു ഡി എഫ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ഷിബുവിന്റെ വാദത്തെ തള്ളി ആർ എസ് പി നേതൃത്വം രംഗത്തെത്തി. ഷിബുവിന്റേത് പാർട്ടിയുടെ നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും യു ഡി എഫിന്റെ പൊതുനയത്തോടൊപ്പമാണ് ആർ എസ് പിയെന്നും അവർ അറിയിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
LDF മദ്യനയം: സ്വാഗതാർഹവും അനിവാര്യതയുമാണ്. കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവൺമെന്റുമായിരുന്നു, ശ്രി. ഉമ്മൻ ചാണ്ടിയുടെതെന്ന് ഇന്ന് LDFനു പോലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസന-ക്ഷേമ ജീവകാരുണ്യ പദ്ധതികൾ എണ്ണമില്ലാതെ നടപ്പിലാക്കി.
എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താൻ ഇന്നത്തെ LDF ഗവൺമെന്റും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകൾ ജനം കണ്ടു കൊണ്ടിരിക്കയാണ്.’ബാർ പൂട്ടൽ’നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന UDF തുടർ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള LDF നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.