തടവിൽ കഴിയുന്ന ആളുകൾക്ക് തങ്ങളുടെ പങ്കാളിയെ കാണുന്നതിനും സ്വകാര്യസമയം ചെലവഴിക്കുന്നതിനും സൗകര്യമൊരുക്കണമെന്ന് മസ്‌കറ്റ് കോടതി വിധി. മൂന്നു മാസത്തിലൊരിക്കല്‍ സ്വകാര്യ നിമിഷം ചെലവഴിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നല്‍കിയ കേസിലാണ് കോടതിയുടെ അനുകൂല വിധിവന്നിരിക്കുന്നത്. ജയിലുകളില്‍ ഇതിന് പ്രത്യേക സ്ഥലങ്ങള്‍ എത്രയുംവേഗം ഒരുക്കാന്‍ കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു. രണ്ട് ജയിലുകളിലാകും ഈ സൗകര്യമൊരുങ്ങുക.
തടവുകാര്‍ക്ക് നിയമപ്രകാരമുള്ള തങ്ങളുടെ ഇണകളുമായി സ്വകാര്യനിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കൂടിക്കാഴ്ചയില്‍ സ്വകാര്യത ഉറപ്പാക്കപ്പെടുന്നുണ്ടെന്നും മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കപ്പെടുന്നില്ലെന്നും ജയില്‍ അധികൃതര്‍ നിരീക്ഷിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. അതേസമയം, ജയില്‍നിയമങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം കൂടിക്കാഴ്ചക്ക് അനുമതി നല്‍കാന്‍. പ്രാദേശിക ദിനപ്പത്രമാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വിധി ഇതാദ്യമായാണ് പുറപ്പെടുവിക്കുന്നത്.