20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന ഹോസ്റ്റലുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം സേവനങ്ങൾ എന്നിവയ്ക്ക് ഇനി ജിഎസ്ടി ബാധകമാവില്ല. വിദ്യാർഥികൾ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകള്‍ക്കാണ് നികുതിയിളവ് ബാധകം. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേര്‍ന്ന 53-ാമത് ജിഎസ്ടി (ചരക്ക് സേവന നികുതി) കൗൺസിൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.
സംസ്ഥാന സര്‍ക്കാരുകൾക്ക് 50 വർഷത്തേക്കുള്ള നികുതിരഹിത ലോണും ശുപാർശയിലുണ്ട്. ഓഗസ്റ്റ് പകുതിയോടെ ജിഎസ്ടി. കൗണ്‍സിലിന്റെ അടുത്ത യോഗമുണ്ടാകും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുൻപ് ധനകാര്യമന്ത്രി സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ധനകാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.